റോഡില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച യുവാവ് കാറിടിച്ച് മരിച്ചു.
കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മണ്ണുത്തിയില്‍ ദാരുണമായി മരിച്ചത്. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ സിജോയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച രാത്രി 9.30ന് ആയിരുന്നു അപകടം. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. റോഡില്‍ പൂച്ചയെ കണ്ട സിജോ ബൈക്ക് റോഡരികില്‍ നിർത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടർന്ന് എതിർവശത്തുള്ള പൂച്ചയുടെ അടുത്തെത്താൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ കുതിച്ചുവന്ന ലോറി ദേഹത്ത് തട്ടി. റോഡിലേക്ക് മറിഞ്ഞുവീണ യുവാവിനെ എതിർദിശയില്‍നിന്ന് വന്ന കാർ ഇടിച്ച് വലിച്ചിഴക്കുകയായിരുന്നു.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും. അപകടം വരുത്തിയ ലോറി കണ്ടെത്താനായില്ല.