കാസർകോട് ജില്ലയിലെ സ്കൂള്‍ വിദ്യാർഥികളില്‍ കാഴ്ചവൈകല്യം വർധിക്കുന്നതായി റിപ്പോർട്ട്. പരിശോധനയ്ക്ക് വിധേയമായ കുട്ടികളില്‍ ഏഴില്‍ ഒരാള്‍ക്കെങ്കിലും കാഴ്ചക്കുറവുണ്ടെന്നാണ് കണ്ടെത്തല്‍.
ദേശീയ ആയുഷ് മിഷന്റെ കീഴിലുള്ള ദൃഷ്ടി പദ്ധതിവഴി നടത്തിയ 16 ക്യാംപുകളില്‍ നിന്ന് മാത്രമായി 144 കുട്ടികളിലാണ് കാഴ്ച വൈകല്യം കണ്ടെത്തിയത്. ഈ കുട്ടികളില്‍ 12 പേർക്ക് മാത്രമായിരുന്നു കാഴ്ചയെ ബാധിക്കുന്ന സാഹചര്യങ്ങള്‍ മുൻപ് ഉണ്ടായിരുന്നത്.
തിമിരം, റെറ്റിനോപ്പതി, ഗ്ലോക്കോമ തുടങ്ങിയവ ബാധിച്ച 14 കുട്ടികളെയും പരിശോധനയില്‍ കണ്ടെത്തി. ആകെ 784 വിദ്യാർഥികളിലാണ് പരിശോധന നടത്തിയത്. ഓഗസ്റ്റ് മുതല്‍ ആരംഭിച്ച പദ്ധതിയുടെ പ്രവർത്തനങ്ങള്‍ കാസർകോട് മുൻസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലെ സ്കൂളുകളിലുമായി പുരോഗമിക്കുന്നതിനിടെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. അമിതമായ ഫോണ്‍ ഉപയോഗം, ടിവി ഉപയോഗം, ജങ്ക് ഫുഡ്,
മധുരപലഹാരങ്ങള്‍, എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍, കാർബണേറ്റഡ് ഡ്രിങ്ക്സ് തുടങ്ങിയവയുടെ അമിത ഉപയോഗം എന്നിവ കാഴ്ച വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു.
കൂടാതെ ആവശ്യമായ വെള്ളം കുടിക്കാതിരിക്കുന്നത്, സമയം തെറ്റിയുള്ള ആഹാരം, കൃത്യമായ പോഷകങ്ങള്‍ ഉള്ള ആഹാരങ്ങളുടെ അഭാവം, വ്യായാമമില്ലായ്മ, പകലുറക്കം, രാത്രി ഉറങ്ങാൻ വൈകുന്നത് ഒക്കെ ഈ കാഴ്ച വൈകല്യങ്ങള്‍ക്കും കണ്ണിലെ മറ്റ് അസുഖങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. കാഴ്ച വൈകല്യങ്ങള്‍ കണ്ട കുട്ടികളില്‍ വലിയൊരു ശതമാനവും മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. മിക്കവരിലും മലബന്ധം, വിശപ്പില്ലായ്മ മുതലായ വയർ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.