Click to learn more 👇

ദൃശ്യം-3ല്‍ മൃതദേഹം കണ്ടെടുത്തേക്കാം, ഞാൻ നടപ്പാക്കിയ ദൃശ്യം-4ല്‍ മൃതദേഹം കണ്ടെടുക്കാൻ കഴിയില്ല- ജോമോന്റെ കോള്‍ റെക്കോഡ് പുറത്ത്


 

ഇടുക്കി ചുങ്കം ബിജു ജോസഫ് കൊലക്കേസില്‍ നിർണായക തെളിവായി ഒന്നാം പ്രതി ജോമോന്റെ കോള്‍ റെക്കോഡ്. ദൃശ്യം 4 നടത്തി എന്ന് ഇയാള്‍ അവകാശപ്പെടുന്ന റെക്കോഡുകളാണ് ലഭിച്ചത്.

ജോമോന്റെ ഫോണിന് ഓട്ടോ റെക്കോഡിങ് സംവിധാനമുണ്ടായിരുന്നു. 


പോലീസ് ഫോണ്‍ പിടിച്ചെടുത്തപ്പോഴാണ് സംഭാഷണങ്ങള്‍ ലഭിച്ചത്. കൊലനടത്തിയ ശേഷം ജോമോൻ കൂട്ടുപ്രതികളെ വിളിച്ചിരുന്നു. ഇത് ദൃശ്യം മോഡല്‍ കൊലപാതകമാണ്. ദൃശ്യം 4 ആണ്. മൃതദേഹം കണ്ടെത്താൻ പോലീസിന് ഒരിക്കലുമാകില്ല എന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാൻ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും. ജോമോൻ വിളിച്ച ആളുകളുടെയും മൊഴിയെടുക്കും. 


ജോമോൻ ഉള്‍പ്പെടെയുളള പ്രതികള്‍ക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കി. 

ജോമോന്റെ ഭാര്യയുടെ അറസ്റ്റും ഉടനുണ്ടായേക്കുമെന്നാണ് വിവരം. ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നത് ഭാര്യക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നത്. 


കഴിഞ്ഞ മാസമാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ?ഗോഡൗണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണുനീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്. കസ്റ്റഡിയിലുള്ള ജോമോനും കൊല്ലപ്പെട്ട ബിജുവും ചേർന്ന് ബിസിനസുകള്‍ നടത്തിയിരുന്നു. 


ബിജുവുമായി ചേർന്നുനടത്തിയ ബിസിനസില്‍ നഷ്ടമുണ്ടായെന്ന് ജോമോൻ പലതവണ പറഞ്ഞിരുന്നു. പരാതി നല്‍കിയിട്ടും പണം തിരികെ ലഭിച്ചില്ലെന്ന് ജോമോൻ പലരോടും പറഞ്ഞിരുന്നു. ഒരുതവണ ബിജുവിന്റെ ഭാര്യയെ വിളിച്ച്‌ ജോമോൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. പുലർച്ചെ നാലുമണിക്ക് വീട്ടില്‍നിന്ന് നടക്കാനിറങ്ങിയതിന് ശേഷം ബിജുവിനെ കാണാതാവുകയായിരുന്നു. ജോമാനും സംഘവും ബിജുവിനെ തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി മർദിച്ചു. ഇതിനിടെ ബിജു മരിക്കുകയായിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക