രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ വർധന. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിലവില്‍ 257 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗബാധിതരില്‍ ഭൂരിഭാഗവും കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. മേയ് 19 വരെയുള്ള കണക്കുകളാണ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്തിന്റെ ജനസംഖ്യ പരിഗണിക്കുമ്ബോള്‍ വളരെ ചെറിയ നിരക്കാണ് ഇതെന്ന വിലയിരുത്തലിലാണ് അധികൃതർ. മുംബൈയിലെ കിങ് എഡ്വേർഡ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പതിന്നാലും അമ്ബത്തിനാലും വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്. ഇരുവരും മറ്റ് രോഗങ്ങളാല്‍ ചികിത്സയിലായിരുന്നുവെന്നും കോവിഡ് വൈറസിനാല്‍ മാത്രം മരണപ്പെട്ടവരെല്ലെന്നും കെഇഎം ആശുപത്രി അധികൃതർ വ്യക്തമാക്കി.
സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂരിലും ഹോങ്കോങ്ങിലും രോഗികളുടെ നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് തിങ്കളാഴ്ച അവലോകനയോഗം നടത്തിയിരുന്നു. നിലവില്‍ രാജ്യത്തെ കോവിഡ് നിരക്കുകള്‍ നിയന്ത്രണ വിധേയമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. സിംഗപ്പൂർ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈവർഷം ഏപ്രില്‍ 27 മുതല്‍ മേയ് 3 വരെ 14,200 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിന് തൊട്ടുമുമ്ബത്തെ ആഴ്ചയില്‍ ഈ നിരക്ക് 11,100 ആയിരുന്നു. തായ്ലന്റില്‍ മേയ് 11 മുതല്‍ 11 വരെ 33,030 കോവിഡ് കേസുകളും ബാങ്കോക്കില്‍ 6000 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോങ്കോങ്ങില്‍ വെറും നാലാഴ്ചയില്‍ കോവിഡ് നിരക്കുകള്‍ 6.21 ശതമാനത്തില്‍ നിന്ന് 13.66 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. ചൈനയിലും കോവിഡ് നിരക്കുകളില്‍ വർധനവുണ്ട്.
JN.1 വകഭേദമാണ് സൗത്‌ഈസ്റ്റ് ഏഷ്യയില്‍ നിലവിലുള്ള കോവിഡ് കേസുകളുടെ വർധനയ്ക്ക് പിന്നില്‍. ഒമിക്രോണ്‍ BA.2.86 വകഭേദത്തിന്റെ പിൻഗാമിയാണിത്. ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടുകള്‍ പ്രകാരം 30 വകഭേദങ്ങളാണ് JN.1 വകഭേദത്തിനുള്ളത്. അതില്‍ LF.7, NB.1.8 എന്നീ വകഭേദങ്ങളാണ് നിലവിലെ രോഗികളുടെ നിരക്ക് വർധനവിന് പിന്നില്‍. ചൈനയില്‍ കോവിഡിന്റെ പുതിയ തരംഗമുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളില്‍ ചൈനയിലെ ആളുകള്‍ക്കിടയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വർധിച്ചതായും റിപ്പോർട്ടുണ്ട്. എഷ്യയിലുടനീളം കോവിഡ് അണുബാധ കഴിഞ്ഞ മാസങ്ങളില്‍ വർധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.