പൊള്ളാച്ചി വടുകപാളയത്ത് മലയാളിയുവതിയെ കുത്തിക്കൊന്ന കേസില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാമലയാർനഗറില്‍ പ്രവീണ്‍കുമാറിനെ (23) റിമാൻഡ് ചെയ്തു.
പൊൻമുത്തുനഗറില്‍ താമസിക്കുന്ന തൃശ്ശൂർ ചുവന്നമണ്ണ് സ്വദേശി കണ്ണന്റെ മകള്‍ അശ്വിതയാണ് (19) കൊല്ലപ്പെട്ടത്.
കോയമ്ബത്തൂരിലെ സ്വകാര്യ കോളേജില്‍ രണ്ടാംവർഷ വിദ്യാർഥിയായ അശ്വിതയും സ്വകാര്യകമ്ബനി ജോലിക്കാരനായ പ്രവീണ്‍കുമാറും പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാൻ താത്പര്യം അറിയിച്ചപ്പോള്‍ അശ്വിത ഒഴിഞ്ഞുമാറുകയായിരുന്നെന്നും പറയുന്നു. കഴിഞ്ഞ ദിവസം അശ്വിത മറ്റൊരു യുവാവിന്റെ ഫോട്ടോ സാമൂഹികമാധ്യമത്തില്‍ ഇട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊള്ളാച്ചിതാലൂക്ക് പോലീസ് പറഞ്ഞു. ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാതായതിനെത്തുടർന്ന് പ്രകോപിതനായ പ്രവീണ്‍കുമാർ അശ്വിതയുടെ വീട്ടില്‍ച്ചെന്നു. ഈസമയം വേറെയാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടർന്ന്, ഇരുവരുംതമ്മില്‍ വാക്തർക്കം ഉണ്ടാവുകയും ഇതിനിടെ പ്രവീണ്‍കുമാർ കത്തികൊണ്ട് കുത്തിക്കൊല്ലുകയുമായിരുന്നു.
സംഭവശേഷം പ്രതി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാർ ഓടിയെത്തിയപ്പോള്‍ അശ്വിത ചോരയില്‍കുളിച്ചു കിടക്കുകയായിരുന്നു. ഉടൻതന്നെ രക്ഷിതാക്കളെ അറിയിച്ചു. അച്ഛൻ കണ്ണൻ വീട്ടിലെത്തി മകളെ സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊള്ളാച്ചി എഎസ്പി സൃഷ്ടിസിങ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രവീണ്‍ നേരിട്ട് പൊള്ളാച്ചി താലൂക്ക് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ്റിലായ പ്രതിയെ പോലീസ് സംഘം ചൊവ്വാഴ്ച വിശദമായി ചോദ്യംചെയ്തു. തുടർന്ന് പൊള്ളാച്ചി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോയമ്ബത്തൂർ സെൻട്രല്‍ ജയിലിലാണ് റിമാൻഡ് ചെയ്തത്. അശ്വിതയുടെ മൃതദേഹം കോയമ്ബത്തൂർ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അമ്മ: വനിത. സഹോദരി: അക്ഷര.