കണ്ണൂർ കൂത്തുപറമ്ബില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗണ്‍സിലർ. സംഭവത്തില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലർ പിപി രാജേഷ് അറസ്റ്റിലായി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്.
77 കാരിയായ വയോധിക ജാനകി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം. വീടിന്‍റെ മുൻവാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കളയില്‍ ജോലി ചെയ്യുന്ന സമയത്താണ് പെട്ടെന്നൊരാള്‍ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തു. ഹെല്‍മെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ആരാണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല.
പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും അതില്‍ നിന്നാണ് നാലാം വാര്‍ഡ് കൌണ്‍സിലറായ പി പി രാജേഷിലേക്ക് എത്തുകയും ചെയ്തത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് കൂത്തുപറമ്ബ് പൊലീസ് നല്‍കുന്ന വിവരം. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. ഇയാളില്‍ നിന്നും മോഷ്ടിച്ച ഒരുപവൻ മാല കണ്ടെടുത്തു.