Click to learn more 👇

ഹോട്ടല്‍ ഭക്ഷണം കഴിച്ചയാള്‍ ഛര്‍ദിയും വയറിളക്കവും ബാധിച്ചുമരിച്ചു;രണ്ടുമക്കള്‍ ആശുപത്രിയില്‍


ചാവക്കാട്: ഹോട്ടലില്‍നിന്ന് വാങ്ങിക്കൊണ്ടുവന്ന ചില്ലി ചിക്കന്‍ കഴിച്ചശേഷം ഛര്‍ദിയും വയറിളക്കവും ബാധിച്ച്‌ അവശനിലയിലായ 52-കാരന്‍ മരിച്ചു.

രണ്ട് മക്കള്‍ ആശുപത്രിയിലാണ്. കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പള്ളിക്ക് വടക്ക് പുതുവീട്ടില്‍ പരേതനായ വേലായിയുടെയും മാരിയുടെയും മകന്‍ പ്രകാശനാണ് മരിച്ചത്.

പ്രകാശന്റെ മക്കളായ പ്രവീണും (22) സംഗീത(16)യും ഇതേ ലക്ഷണങ്ങളോടെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രകാശന്‍ ചൊവ്വാഴ്ച രാത്രി അഞ്ചങ്ങാടിയിലെ ഹോട്ടലില്‍നിന്ന് ചില്ലി ചിക്കന്‍ വാങ്ങിയിരുന്നു. പ്രകാശനും മക്കളും ഇത് കഴിച്ചു. മാംസം കഴിക്കുന്ന ശീലമില്ലാത്തതിനാല്‍ പ്രകാശന്റെ ഭാര്യ രജനി കഴിച്ചിരുന്നില്ല. 

രജനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തതാണ് ഹോട്ടലില്‍നിന്ന് വാങ്ങിയ ചില്ലി ചിക്കന്‍ കഴിച്ചതിലൂടെയുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കാന്‍ കാരണം. പ്രകാശനും മക്കളും ബുധനാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തി മരുന്നുവാങ്ങി വീട്ടിലേക്ക് തിരിച്ചുപോയി. വ്യാഴാഴ്ച രാവിലെ അവശനിലയിലായ പ്രകാശനെ താലൂക്ക് ആശുപത്രിയിലെത്തിക്കുംമുമ്ബേ മരിക്കുകയായിരുന്നു.

പ്രകാശന്‍ ചില്ലി ചിക്കന്‍ വാങ്ങിയ അഞ്ചങ്ങാടിയിലെ സീ ഫൈവ് കഫേ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അരുണ്‍ സി. കാര്യാട്ട്, കടപ്പുറം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സെബി വര്‍ഗീസ്, ജെ.എച്ച്‌.ഐ.മാരായ എന്‍.കെ. ബിനോയ്, എസ്. സുപ്രരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം, സോസ്, മുളകുപൊടി തുടങ്ങിയവയുടെ സാമ്ബിള്‍ ശേഖരിച്ച്‌ കാക്കനാട്ടെ ലാബിലേക്ക് പരിശോധനയ്ക്കയച്ചു. ഹോട്ടല്‍ അടപ്പിച്ചിട്ടുണ്ട്.

പ്രകാശന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകീട്ട് വീട്ടിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്താമാകൂയെന്ന് പോലീസ് അറിയിച്ചു. അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന പ്രകാശന്‍ രണ്ടു മാസംമുമ്ബാണ് വീടിന്റെ അറ്റകുറ്റപ്പണി നടത്താന്‍ അവധിക്ക് നാട്ടിലെത്തിയത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കടപ്പുറം പഞ്ചായത്ത് ശ്മശാനത്തില്‍.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.