തട്ടിപ്പ് കേസില്‍ സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മകളും ജീവനോടെ ഉണ്ടാകില്ലെന്ന് ഡി‌വൈ‌എസ്‌പി ഭീഷണിപ്പെടുത്തി; കോടതിയില്‍ ആരോപണമുന്നയിച്ച്‌ മോന്‍സണ്‍


 കൊച്ചി: തട്ടിപ്പ് കേസില്‍ കെ.സുധാകരന്റെ പേര് പറയാൻ ഡിവൈ‌ എസ്.പി റസ്‌തം തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച്‌ മോൻസണ്‍ മാവുങ്കല്‍.

വീഡിയോ കോണ്‍ഫറൻസ് വഴി കോടതിയില്‍ ഹാജരായപ്പോഴാണ് മോൻസണ്‍ ഇക്കാര്യം നേരിട്ട് കോടതിയെ അറിയിച്ചത്. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെയുണ്ടാകില്ലെന്ന് ഡിവെ എസ്.പി ഭീഷണിപ്പെടുത്തിയത് കോടതിയെ അറിയിച്ചെന്ന് മോൻസന്റെ അഭിഭാഷകൻ എം.ജി ശ്രീജിത്തും മാദ്ധ്യമങ്ങളെ അറിയിച്ചു.

കോടതിയില്‍ നിന്നും കൊണ്ടുപോകും വഴി കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച ശേഷമായിരുന്നു ഭീഷണിയെന്നാണ് വിവരം. പരാതിക്കാരൻ അനൂപില്‍ നിന്നും 25 ലക്ഷം രൂപ വാങ്ങിയത് കെ.സുധാകരന് കൊടുക്കാനാണെന്ന് പറയണമെന്നും നിര്‍ബന്ധിച്ചു. മോൻസന്റെ പരാതി ജയില്‍ മേധാവി വഴി കോടതിയെ അറിയിക്കാൻ തുടര്‍ന്ന് എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി നിര്‍ദ്ദേശിച്ചു.

ഭാര്യയെക്കുറിച്ച്‌ ഡിവൈ.എസ്.പി മോശമായ രീതിയില്‍ സംസാരിച്ചതായാണ് മോൻസണ്‍ പരാതി അറിയിച്ചത്. കേസ് 19ലേക്ക് മാറ്റിവച്ചു. കോഴിക്കോട് സ്വദേശിയായ എം.ടി ഷമീര്‍, യാക്കൂബ്, സിദ്ദിഖ്, സലീം, മലപ്പുറം സ്വദേശിയായ ഷാനിമോൻ, തൃശൂര്‍ സ്വദേശി അനൂപ് അഹമ്മദ് എന്നിവരുടെ പരാതിയില്‍ 2021 സെപ്‌തംബര്‍ 26നാണ് ക്രൈംബ്രാഞ്ച് മോൻസണെ അറസ്‌റ്റ് ചെയ്‌തത്. പരാതിക്കാര്‍ പണം കൈമാറുമ്ബോര്‍ കെ.സുധാകരൻ എം.പി ഒപ്പമുണ്ടായിരുന്നു എന്ന് ഇവര്‍ ആരോപിച്ചിരുന്നു. മോൻസണിന്റെ ഡ്രൈവറായിരുന്ന അജിത്ത്, മുൻ ജീവനക്കാര്‍ ജെയ്‌സണ്‍, ജോഷി എന്നിവരും സുധാകരന് മോൻസണ്‍ 10 ലക്ഷം രൂപ നല്‍കുന്നത് കണ്ടെന്ന് രഹസ്യമൊഴി നല്‍കിയിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.