ക്രിപ്‌റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി കണ്ണൂര്‍ സി പി എം.
പാടിയോട്ടുചാല്‍ ലോക്കല്‍ കമ്മില്‍ അംഗങ്ങളായ എം അഖില്‍, സേവ്യര്‍, റാംഷ, ബ്രാഞ്ച് അംഗം സകേഷ് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ മുപ്പത് ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ഘടകകക്ഷി നേതാവ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നല്‍കിയിരുന്നു.
ഘടക കക്ഷി നേതാവിന്റെ മകനുമായി ചേര്‍ന്ന് ഈ നാല് പേര്‍ ക്രിപ്‌റ്റോ ട്രേഡിംഗ് നടത്തിയിരുന്നു. ഇതില്‍ മുപ്പത് ലക്ഷത്തിനെ ചൊല്ലി ഇവരുമായി തര്‍ക്കമുണ്ടായി. നേതാവിന്റെ മകൻ അടുത്തിടെ ഒരു വാഹനാപകടത്തില്‍പ്പെട്ടിരുന്നു. ഇതിനുപിന്നിലും ഈ സംഘത്തിന് പങ്കുണ്ടെന്ന് സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്.