ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ വ്യാപക നഷ്ടം. മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് പ്രതീക്ഷിത പ്രളയം ഉണ്ടായത്.
നിലവില്‍, രണ്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും, ഉരുള്‍പൊട്ടലും രൂക്ഷമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വീടുകളും കന്നുകാലികളും ഒലിച്ചുപോയി. അതേസമയം, സമീപപ്രദേശമായ ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലെ ചില മേഖലകള്‍ ഇന്നലെ മണിക്കൂറുകളോളം വെള്ളത്തിനടിയിലായിരുന്നു.
ഇത്തവണ ഡല്‍ഹിയിലും മുംബൈയിലും ഒരുമിച്ചാണ് കാലവര്‍ഷം എത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ ജൂലൈ 1 വരെ കനത്ത മഴയും ഇടിമിന്നലും ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥ ഏജൻസികളുടെ പ്രവചനം. ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായത് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
തെക്ക് പടിഞ്ഞാറൻ കാലവര്‍ഷം മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും സജീവമായിട്ടുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേദാര്‍നാഥിലേക്കുള്ള തീര്‍ത്ഥാടന യാത്ര നിര്‍ത്തിവെച്ചു.