Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ



◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടുമെന്നു പ്രതിപക്ഷ കക്ഷികള്‍. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് പാര്‍ട്ടികള്‍ ഒന്നിച്ചു പോരാടും. പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ജൂലൈയില്‍ ഷിംലയില്‍ ചേരും. പൊതു മിനിമം പരിപാടി, മണ്ഡലങ്ങളിലെ പൊതു സ്ഥാനാര്‍ത്ഥി തുടങ്ങിയ വിഷയങ്ങള്‍ ഷിംല യോഗം ചര്‍ച്ച ചെയ്യുമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ അറിയിച്ചു.

◾വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ പുറത്താക്കിയ നിഖില്‍ തോമസിനെ അറസ്റ്റു ചെയ്തു. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസിലിരിക്കേയാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നിഖിലിനെ രാത്രിതന്നെ കായംകുളം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.


◾മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച എഐ ക്യാമറകള്‍ നാടിന് ആവശ്യമാണെന്ന് ഹൈക്കോടതി . മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ തടയുന്ന കാമറകള്‍ സ്ഥാപിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുകയാണു വേണ്ടതെന്നു ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ പ്രശ്നങ്ങള്‍മൂലം ഹെല്‍മെറ്റ് ഉപയോഗിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുവാറ്റുപുഴ സ്വദേശി മോഹനന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ക്യാമറ പദ്ധതിക്കു കോടതി അനുമതിയില്ലാതെ പണം നല്‍കരുതെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.


◾അര്‍ധരാത്രി വീടിന്റെ കതകു തകര്‍ത്ത് അറസ്റ്റു ചെയ്ത 'തൊപ്പി' എന്ന പേരിലറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗറായ കണ്ണൂര്‍ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം അറസ്റ്റു ചെയ്ത വളാഞ്ചേരി പൊലീസും പിറകേ അറസ്റ്റു രേഖപ്പെടുത്തിയ കണ്ണൂര്‍ കണ്ണപുരം പൊലീസും സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.

◾വ്യാജ പ്രവൃത്തി പരിചയ രേഖയുണ്ടാക്കിയെന്ന കേസില്‍ പ്രതി കെ വിദ്യയ്ക്കു പൊലീസ് കസ്റ്റഡിയില്‍ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ ചികില്‍സ നല്‍കി. ഭക്ഷണവും വെള്ളവും കഴിക്കാത്തതിനാലുള്ള നിര്‍ജ്ജലീകരണമാണു കാരണമെന്ന് രാത്രി വിദ്യയെ ഡിസ്ചാര്‍ജു ചെയ്ത ഡോക്ടര്‍ വ്യക്തമാക്കി. വിദ്യയെ ഇന്നു കോടതിയില്‍ ഹാജരാക്കും. വിദ്യയുടെ ജാമ്യാപേക്ഷയും ഇന്നു കോടതി പരിഗണിക്കും.


◾വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെഎസ്‌യു നേതാവ് അന്‍സില്‍ ജലീലിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഒരാഴ്ച്ചയ്ക്കുള്ളില്‍ അന്‍സില്‍ ജലീല്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. അറസ്റ്റു ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും കോടതി.


◾ദേശീയതലത്തില്‍ പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുണ്ടുടുത്ത മോദിയെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജയറാം രമേശ് പറഞ്ഞു. സുധാകരന്റെ അറസ്റ്റ് കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

◾സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മാധ്യമങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഇഷ്ടമുള്ളതു മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന നിലപാട് അംഗീകരിക്കാനാവില്ല. അടിയന്തരാവസ്ഥയെ അനുകരിക്കാനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.


◾നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജനറല്‍ സെ ക്രട്ടറിയായി ജി.സുകുമാരന്‍ നാ യര്‍  വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2011 മുതല്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഇദ്ദേഹം ജനറല്‍ സെക്രട്ടറിയാകുന്നത്.


◾ടിവി സിരീയല്‍ താരം ശില്‍പയുടെ മരണത്തില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയ കുറ്റപത്രത്തിന്മേല്‍ വിചാരണ അനുവദിക്കരുതെന്ന ശില്‍പയുടെ അച്ഛന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. 2015 ജൂലൈയില്‍ നടന്ന മരണത്തില്‍ ശില്‍പയുടെ സുഹൃത്ത് ലിജിനാണ് പ്രതി. തിരുവനന്തപുരം മരുതംകടവ് പാലത്തിന് സമീപമാണ് ശില്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


◾ട്രോളിംഗ് നിരോധനം നിലനില്‍ക്കെ കൊല്‍ക്കത്തയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം തൃശൂരില്‍ എത്തിച്ച 73 പെട്ടി മീന്‍ പിടിച്ചെടുക്കാന്‍ എത്തിയ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെ റെയില്‍വേ തടഞ്ഞു. വിലാസക്കാരനു കൈമാറി പെട്ടികള്‍ സ്റ്റേഷനു പുറത്തെത്തിച്ചശേഷമേ പെട്ടികള്‍ കസ്റ്റഡിയിലെടുക്കാവൂവെന്ന് റെയില്‍വേ വ്യക്തമാക്കി. ഷാലിമാര്‍ എക്സ്പ്രസിന്റെ ചരക്ക് ബോഗിയിലാണ് മീന്‍ കൊണ്ടുവന്നത്. മല്‍സ്യപ്പെട്ടികള്‍ പുറത്തുവരുന്നതും കാത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറി റെയില്‍വെ സ്റ്റേഷനു സമീപം പാര്‍ക്കു ചെയ്തിരിക്കുകയാണ്.

◾സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കാന്‍ കാറില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി കെഎസ്ആര്‍ടിസി. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസന്‍സുള്ള വനിതാ ഡ്രൈവര്‍മാര്‍ക്ക് കാറില്‍ ടെസ്റ്റ് നടത്തിയത്. അപേക്ഷിച്ച 27 വനിതകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്തു പേരെയാണ് ടെസ്റ്റിന് വിളിച്ചത്. ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സുള്ള ഇവര്‍ക്ക് സ്വിഫ്റ്റ് ബസില്‍ തുടര്‍ പരിശീലനം നല്‍കുമെന്നു കെഎസ്ആര്‍ടിസി സ്വിഫ്റ്റ്.


◾തങ്ങള്‍ക്ക് ഒന്നിച്ചു ജീവിക്കണമെന്നു തട്ടിക്കൊണ്ടുപോയെന്ന കേസില്‍ പിടിയിലായ 22 വയസുകാരിയായ ട്യൂഷന്‍ ടീച്ചറും പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയും. അധ്യാപികയെ പോക്സോ കേസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റുു ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച 24 കാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തല്‍ക്കാലം രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ പൊലീസ് നിര്‍ദേശിച്ചതനുസരിച്ച് പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം മടങ്ങി.


◾പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ബാലരാമപുരം ഗ്രാമപഞ്ചായത്ത് പിഴ ഈടാക്കി. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് രാത്രിയും പകലും മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടിയത്. അഞ്ചു ദിവസത്തിനിടെ ഇരുപതിലെറെ പേരെ പിടികൂടി. ആദ്യ പടിയായി അഞ്ഞൂറ് രൂപയാണ് പിഴ ഈടാക്കിയത്.

◾നാട്ടുകാരുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത വാഹനത്തില്‍ വന്‍ മയക്കുമരുന്നു ശേഖരം. കാറിന്റെ ഉടമ ശ്രീമൂലനഗരം കണയാംകുടി അജ്നാസ് (27) നെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. കാറില്‍ നിന്ന് 22 എല്‍എസ്ഡി സ്റ്റാമ്പ്, 13.5 ഗ്രാം എംഡിഎംഎ, 796 ഗ്രാം കഞ്ചാവ് എന്നിവയാണ് പൊലീസ് കണ്ടെത്തിയത്.


◾വീട്ടില്‍ അതിക്രമിച്ചു കയറി വിധവയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്കു 19 വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ പയ്യാവൂരിലെ കരാറുകാരനായ എ.കെ ദിലീപിനെയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍  മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.


◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയേയും അമ്മയുടെ കാമുകനെയും കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. നൊച്ചാട് പൊയിലില്‍ മീത്തല്‍ പി.എം. അനീഷിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്ത്.


◾അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അധിക വായ്പക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി. 200 കോടി ഡോളര്‍ വായ്പ അനുവദിക്കാനാണ് അനുമതി. പതിനാറായിരം കോടിയിലധികം രൂപ വായ്പയെടുക്കാന്‍ റിലയന്‍സിനു കഴിയും.

◾അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപണം നേരിടുന്ന സബ് കളക്ടറുടെ വീടു പരിശോധിക്കുന്നതിനിടെ അയല്‍വാസിയുടെ വീടിന്റെ ടെറസിലേക്കു വലിച്ചെറിഞ്ഞ പെട്ടികളില്‍നിന്ന് കണ്ടെടുത്തത് രണ്ടു കോടി രൂപ. ഒഡിഷയിലെ അഡീഷണല്‍ സബ് കളക്ടര്‍ പ്രശാന്ത് കുമാര്‍ റൗട്ടാണ് പണമടങ്ങിയ പെട്ടികള്‍ അയല്‍വാസിയുടെ ടെറസിലേക്കു വലിച്ചെറിഞ്ഞത്. ആറു പെട്ടികളിലായി രണ്ടു കോടിയിലധികം രൂപ ഒഡീഷ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.


◾അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വൈറ്റ് ഹൗസില്‍ ഇന്ന് പ്രമുഖ കമ്പനികളുടെ സിഇഒ മാരുമായി കൂടിക്കാഴ്ച നടത്തും. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ബോയിംഗ് സിഇഒ ഡേവ് കാല്‍ഹൂണ്‍, ആമസോണ്‍ സിഇഒ ജെഫ് ബേസോസ് എന്നിവരാണ് മോദിയെ കാണുക. ഡിജിറ്റല്‍ ഇന്ത്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലയില്‍ നിക്ഷേപത്തിന് ഇവരെ ക്ഷണിക്കും. തുടര്‍ന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്, വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.


◾വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന-ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചു. ഏകദിന ടീമിനെയും ടെസ്റ്റ് ടീമിനെയും രോഹിത് ശര്‍മ തന്നെ നയിക്കും. ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും ടെസ്റ്റില്‍ അജിങ്ക്യ രഹാനെയും വൈസ് ക്യാപ്റ്റനാകും. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജൂലായ് 12 നും രണ്ടാം ടെസ്റ്റ് ജൂലായ് 20 നും ആരംഭിക്കും. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ജൂലായ് 27 ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

◾ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയുടെ പങ്കാളിത്തം 2023ല്‍ 20.7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ കൊവിഡിന് മുമ്പത്തേക്കാള്‍ മികച്ച നിലയിലെത്തുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. 2022ല്‍ 15.7 ലക്ഷം കോടി രൂപയായിരുന്നു ഇന്ത്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയുടെ വരുമാനം. 2023ല്‍ ഇത് 16.5 ലക്ഷം കോടി രൂപയാകും. അടുത്ത പത്തുവര്‍ഷത്തിനകം ഇത് 37 ലക്ഷം കോടി രൂപയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 3.72 കോടിപ്പേരാണ് ഈ മേഖലയില്‍ തൊഴില്‍ ചെയ്തിരുന്നത്. 2023 അവസാനത്തോടെ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 3.9 കോടി കടക്കും. 2022ല്‍ ആഭ്യന്തര സന്ദര്‍ശകര്‍ ഇന്ത്യയില്‍ ചെലവിട്ടത് 12.3 ലക്ഷം കോടി രൂപയും വിദേശികള്‍ ചെലവിട്ടത് 1.6 ലക്ഷം കോടി രൂപയുമാണ്. ഈ വര്‍ഷം ആഭ്യന്തര സഞ്ചാരികളുടെ ചെലവാക്കല്‍ 12.6 ലക്ഷം കോടി രൂപയായേക്കും. വിദേശ സഞ്ചാരികള്‍ ചെലവിടുന്ന തുക രണ്ട് ലക്ഷം കോടി രൂപയും കവിയും. അടുത്ത ദശാബ്ദത്തോടെ ആഭ്യന്തര സഞ്ചാരികളുടെ ചെലവ് 28.7 ലക്ഷം കോടി രൂപയും വിദേശ സഞ്ചാരികളുടെ ചെലവ് 4.1 ലക്ഷം കോടി രൂപയുമാകും. കൊവിഡിന് മുമ്പ് (2019ല്‍) ഇന്ത്യയുടെ ജി.ഡി.പിയില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയുടെ പങ്ക് 7 ശതമാനമായിരുന്നു. കൊവിഡില്‍ (2020) ഇത് 4.3 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. 2023ല്‍ പങ്കാളിത്തം വീണ്ടും 7 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷ. വരുമാനം 2019ലെ 15.7 ലക്ഷം കോടി രൂപയില്‍ നിന്ന് 2020ല്‍ 9.2 ലക്ഷം കോടി രൂപയിലേക്ക് കുറഞ്ഞിരുന്നു;  41.7 ശതമാനം പേര്‍ക്ക് തൊഴിലും നഷ്ടമായിരുന്നു.


◾ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'ആര്‍ഡിഎക്സി'ന്റെ  മോഷന്‍ പോസ്റ്റര്‍ ഇറങ്ങി. ഫാമിലി ആക്ഷന്‍ ചിത്രമായ ആര്‍ഡിഎക്സ് ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. ഓഗസ്റ്റ് 25 ആണ് റിലീസ് തീയതി. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ച മിന്നല്‍ മുരളി കൂടാതെ ബാംഗ്ലൂര്‍ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ.

◾ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം  'ഓസ്ലറി' ന്റെ സെക്കന്‍ഡ് ലുക്ക് പുറത്തിറങ്ങി. ആള്‍ക്കൂട്ടത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് നടുവിലായി മാസായി നടന്നടുക്കുന്ന ജയറാമിനെ പോസ്റ്ററില്‍ കാണാം. അല്‍പം പ്രായം തോന്നിപ്പിക്കുന്ന ലുക്കാണ് ജയറാമിന്.  'അഞ്ചാം പാതിരാ'യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മികച്ചൊരു എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്ന് പോസ്റ്റര്‍ ഉറപ്പ് നല്‍കുന്നു. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. മെഡിക്കല്‍ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് 'അബ്രഹാം ഓസ്ലര്‍'. ഒരു മരണത്തിന്റെ അന്വേഷണമാണ് ചിത്രം പറയുന്നത്. ഏറെ ദുരുഹതകളും സസ്പെന്‍സുമൊക്കെ നിറഞ്ഞ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും സിനിമയെന്നാണ് ഓരോ അപ്ഡേറ്റുകളും നല്‍കുന്ന സൂചനകള്‍. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്മ, അര്‍ജുന്‍ നന്ദകുമാര്‍, ആര്യ സലിം, അസീം ജമാല്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഡോ. രണ്‍ധീര്‍ കൃഷ്ണന്റേതാണ് തിരക്കഥ. തേനി ഈശ്വറാണ് ചിത്രത്തിന്റെ തിരക്കഥ.


◾പ്രമുഖ ആഡംബര വാഹന ബ്രാന്‍ഡായ വോള്‍വോ കാര്‍സിന്റെ പുതിയ കാര്‍ എത്തി. വോള്‍വോയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ സി40 റീചാര്‍ജ് പ്യുവര്‍ ഇലക്ട്രിക് കൂപ്പെ എസ്യുവിയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരൊറ്റ ടോപ്പ് സെപ്ക്ക് വേരിയന്റില്‍ എത്തുന്ന ഇ40 റീചാര്‍ജ് ഓഗസ്റ്റില്‍ വിപണിയില്‍ എത്തുന്നതാണ്. ഇവയുടെ വിതരണം സെപ്തംബര്‍ മുതലാണ് ആരംഭിക്കുക. സിഗ്നേച്ചര്‍ ബോഡി നിറമുള്ള ക്ലോസ് ഓഫ് ഫ്രണ്ട് ഫാസിയയാണ് കൂപ്പെയുടെ പ്രധാന സവിശേഷത. ക്രിസ്റ്റല്‍ വൈറ്റ്, ഓനിക്സ് ബ്ലാക്ക്, ഫ്യൂഷന്‍ റെഡ്, ക്ലൗഡ് ബ്ലൂ, സേജ് ഗ്രീന്‍, ഫ്യോര്‍ഡ് ബ്ലൂ എന്നിവയാണ് കളര്‍ വേരിയന്റുകള്‍. ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുടങ്ങിയ ഇന്‍-ബില്‍റ്റ് സേവനങ്ങളും ലഭ്യമാണ്.

◾ഭാവനകളുടെ ചിറകുകളെ തഴുകി ഉണര്‍ത്തുന്ന കാവ്യാനുഭൂതികള്‍. തന്റെ ജീവിതകാലത്തിലെ ഏതോ ചില വേദനകളെ മോഹശലഭങ്ങളാക്കി, വര്‍ണ്ണശളമായ പുതിയ ബിംങ്ങള്‍കൊണ്ട് കവി സുരഭിലമാക്കുന്നത് വായനക്കാരെ അത്ഭുതപ്പെടുത്തും. വായനയില്‍ പുതുമ തേടുന്നവര്‍ക്ക് വേറിട്ട അനുഭവം ആയിരിക്കും ഈ കാവ്യസമാഹാരം. ഒളിഞ്ഞുകിടക്കുന്ന ചിന്തകളുടെ വ്യത്യസ്തമായ തലോടലുകള്‍ പുത്തന്‍ ആവിഷ്‌കാരങ്ങളുടെ വേലിക്കെട്ടുകള്‍ തുറന്നുതരും. 'ഫാഗോട്ട്'. ശംഭു സെന്‍. ഗ്രീന്‍ ബുക്സ്. വില 114 രൂപ.


◾പ്രത്യേക രാസവസ്തു ചേര്‍ത്ത തുള്ളിമരുന്ന് മൂക്കിലൊഴിക്കുന്നതു വഴി പക്ഷാഘാതത്തില്‍ നിന്ന് പെട്ടെന്ന് രോഗമുക്തി ലഭിക്കുമെന്ന് പഠനം. എലികളില്‍ വിജയകരമായി നടത്തിയ പരീക്ഷണം ഭാവിയില്‍ മനുഷ്യരുടെ  പക്ഷാഘാത ചികിത്സയില്‍ വഴിത്തിരിവാകും. യൂണിവേഴ്സിറ്റി ഓഫ് ഗോതന്‍ബര്‍ഗും ചെക്ക് അക്കാദമി ഓഫ് സയന്‍സസും ചേര്‍ന്നാണ് പഠനം നടത്തിയത്. കോംപ്ലിമെന്റ് പെപ്റ്റൈഡ് സി3എ എന്ന സംയുക്തമാണ് മൂക്കിലൊഴിക്കുന്ന തുള്ളികള്‍ വഴി പക്ഷാഘാതം വന്ന എലികള്‍ക്ക് നല്‍കിയത്. ഇതിനുശേഷം അവരുടെ ചലനശേഷി അതിവേഗം തിരികെ ലഭിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇത് മനുഷ്യരില്‍ വിജയകരമായാല്‍ പക്ഷാഘാതം വന്ന് ഉടനെ ചികിത്സ നല്‍കണമെന്ന നിബന്ധനയില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഗോതന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രഫസര്‍ പറഞ്ഞു. പക്ഷാഘാതം വന്ന ശേഷം വൈകി ആശുപത്രിയിലെത്തുന്ന രോഗികളിലും ഈ തുള്ളിമരുന്ന് വേഗം രോഗമുക്തി ഉറപ്പാക്കുമെന്നും ക്ലോട്ടുകള്‍ നീക്കം ചെയ്ത ശേഷം വൈകല്യങ്ങള്‍ ഉള്ളവരും ഈ ചികിത്സയിലൂടെ മെച്ചപ്പെടുമെന്നും മെര്‍സല കൂട്ടിച്ചേര്‍ത്തു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേഷനിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.