ബൈക്കിലുണ്ടായിരുന്ന ഒരുലക്ഷം രൂപയടങ്ങിയ ബാഗുമായി കുരങ്ങൻ കടന്നു. ഉത്തര്‍പ്രദേശില്‍ ഷഹാബാദിലെ പാര്‍ക്കിന് സമീപത്തായിരുന്നു സംഭവം.
ഭക്ഷണം തിരയുന്നതിനിടെയാണ് കുരങ്ങൻ ബാഗ് കണ്ടതും അതുമായി കടന്നതും.
സംഭവം ഇങ്ങനെ: ഡല്‍ഹി സ്വദേശി ഷറഫത്ത് ഹുസൈൻ വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് ഷഹാബാദിലെ രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയത്. രജിസ്ട്രേഷൻ പൂര്‍ത്തിയാക്കിയ ശേഷം രേഖകളുമായി അയാള്‍ പാര്‍ക്കിലെത്തി. അവിടെ ഒരു ബെഞ്ചിലിരുന്ന് അത് പരിശോധിക്കുന്നതിനിടെയാണ് കുരങ്ങൻ എത്തിയത്. ഷറഫത്ത് ഇത് കണ്ടെങ്കിലും കാര്യമാക്കിയില്ല. പക്ഷേ, ബൈക്കില്‍ കയറിപ്പറ്റിയ കുരങ്ങൻ ഞൊടിയിടയ്ക്കുള്ളില്‍ ബാഗുമായി സ്ഥലംവിടുകയായിരുന്നു. ഇതുകണ്ട് ഷറഫത്ത് പുറകേ പാഞ്ഞെങ്കിലും ഫലമുണ്ടായില്ല. കൂറ്റൻ മരത്തിനുമുകളില്‍ കയറിപ്പറ്റിയ കുരങ്ങനെ കാണാൻപോലും കഴിഞ്ഞില്ല.
സംഭവം അറിഞ്ഞതോടെ ആള്‍ക്കാര്‍ കൂടി. ഇതിനിടെ ചിലര്‍ കുരങ്ങനെ കണ്ടെത്തി. പക്ഷേ, എത്രശ്രമിച്ചിട്ടും ബാഗ് താഴെയിടാൻ തയ്യാറായില്ല. കുറേയേറെ സമയം കഴിഞ്ഞപ്പോള്‍ കുരങ്ങൻ ബാഗ് സ്വയം താഴേക്ക് ഇട്ടു. പരിശോധനയില്‍ പണം നഷ്ടപ്പെട്ടില്ലെന്ന് വ്യക്തമായി. അപ്പോഴാണ് ഷറഫത്തിന് ആശ്വാസമായത്.
പ്രദേശത്ത് കുരങ്ങുശല്യം കൂടിവരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുരങ്ങുകളെ പിടികൂടി കാട്ടില്‍ വിടാനുളള നടപടികള്‍ ഉടൻ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.