Click to learn more 👇

തോട്ടിലെയും വയലിലെയും മീന്‍ പിടിച്ചാൽ, അകത്താകും; ലഭിക്കുക 6 മാസം തടവും 15000 രൂപ പിഴയും


 കോലഞ്ചേരി: മഴക്കാലത്ത് വയലിലും വരമ്ബിലും തോട്ടിലും എത്തിയ ഊത്തപിടിക്കാൻ തെക്കൻ മേഖലയില്‍ തിരക്കോട് തിരക്കാണ്.

എന്നാല്‍ പ്രജനകാലത്തുള്ള മത്സ്യപിടിത്തം നിരോധിച്ചിരിക്കുന്നതോടെ ഊത്ത പിടിക്കുന്നവര്‍ അകത്താകും.

എല്ലാ വര്‍ഷവും ജൂണിലെ പുതുമഴയിലാണ് ഊത്ത കയറുന്നത്. ഇക്കുറി ഒരു മാസം വൈകിയെങ്കിലും മീൻ പിടിത്തക്കാര്‍ക്ക് നല്ല രീതിയില്‍ തന്നെ ഊത്തമീൻ ലഭിക്കുന്നുണ്ട്.

ഊത്ത മീൻ പിടിത്തം

തെക്കുപടിഞ്ഞാറൻ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങള്‍ നടത്തുന്ന ദേശാന്തരഗമനത്തെയാണ് ഊത്ത എന്നു പറയുന്നത്. പുതുമഴയില്‍ വീടിനടുത്തെ ജലാശയങ്ങളിലും വെള്ളം കുറഞ്ഞ വയലുകളിലും ചെറു തോടുകളിലും അരുവികളിലുമെല്ലാം പുഴയില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും മത്സ്യങ്ങള്‍ കൂട്ടത്തോടെ കയറിവരും. ഇത്തരം മീൻ പിടിക്കുന്നതാണ് ഊത്ത പിടിത്തം.

മത്സ്യ സമ്ബത്തിനെ ബാധിക്കും

പ്രജനനകാലത്തുള്ള ഊത്തപിടിത്തം നാടൻ മത്സ്യ സമ്ബത്തിന്റെ നാശത്തിന് കാരണമാകുന്നതാണ് നിരോധിക്കാൻ കാരണം. വയര്‍ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്ബോള്‍ വയര്‍ നിറയെ മുട്ടയുള്ളതിനാല്‍ മത്സ്യങ്ങള്‍ക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നതാണ് ഇവ വ്യാപകമായി വേട്ടയാടാൻ കാരണം. പ്രജനനകാലമായതിനാല്‍ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിനാണ് കാരണമാകുന്നത്. ഇതുവഴി പല നാടൻമത്സ്യങ്ങളും ഇന്ന് വംശനാശ ഭീഷണിയിലാണ്. എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടുത്തം വഴി വംശനാശ ഭീഷണിയിലാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. മീനുകള്‍ സഞ്ചാരപാത ചിറകെട്ടിയടച്ച്‌ അവിടെ പത്താഴം, കൂട് എന്നീ കെണിയൊരുക്കി സകല മീനിനെയും പിടിക്കുന്ന ഊത്തപിടിത്ത രീതിയാണ് ഏറെ അപകടം. പുഴയില്‍നിന്ന് വയലിലേക്ക് മത്സ്യങ്ങള്‍ കയറുന്ന തോടിലാണ് കെണിയൊരുക്കുന്നത് . എന്നതിനാല്‍ ഒരൊറ്റ മത്സ്യവും രക്ഷപ്പെടില്ല.

15,000 രൂപ പിഴ

കേരള അക്വാകള്‍ച്ചര്‍ ആൻഡ് ഇൻ ലാൻഡ് ഫിഷറീസ് ആക്‌ട് 2010 ചട്ടങ്ങള്‍ അദ്ധ്യായം 4, ക്ളോസ് 6, സബ് ക്ലോസ് 3,4,5 പ്രകാരമാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്ക് 15,000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്ന കുറ്റമാണിത്. ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകളും തദ്ദേശ സ്ഥാപനത്തിനും ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.