Click to learn more 👇

കാത്തിരിപ്പ് വിഫലം, അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റില്‍‌ ചാക്കില്‍ കെട്ടിയ നിലയിൽ കണ്ടെത്തി



 ആലുവ: അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ നടക്കുന്നതിനിടെ ആലുവ മാര്‍ക്കറ്റില്‍ മൃതദേഹം കണ്ടെത്തി.

ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ ആലുവയില്‍ കാണാതായ പെണ്‍കുട്ടിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായി. ചാക്കില്‍ കെട്ടിയ നിലയില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകള്‍ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് കുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നത്, ആരാണ് കൊണ്ടുവന്നത് എന്നടക്കമുള്ള കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.

വിവരമറിഞ്ഞ് ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധനക്ക് എത്തി. കുട്ടിയുടെ അച്ഛനെ മൃതദേഹം കുട്ടിയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായി സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹം കിടക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോകാതെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. 

ഇന്നലെ വൈകിട്ടാണ് ആലുവയില്‍ നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്ബതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. സംഭവത്തില്‍ പ്രതിയെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയില്‍ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാൻ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഇന്നലെ രാത്രി മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു.

തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാണാതായ ചാന്ദ്നി. കേസില്‍ പൊലീസ് പിടിയിലായ അസ്ഫാക് ആലം അസം സ്വദേശിയാണ്. ഇയാള്‍ സക്കീറെന്ന വ്യക്തിക്ക് കുട്ടിയെ കൈമാറിയതായി പൊലീസിനോട് പറഞ്ഞിരുന്നു. സക്കീറിനായി പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് മാര്‍ക്കറ്റില്‍ മൃതദേഹം കിടക്കുന്നതായി വിവരം കിട്ടിയത്.


ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍ - നീത ദമ്ബതികളുടെ മകളായിരുന്നു ചാന്ദ്നി. ഇന്നലെ ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ മുകളിലത്തെ നിലയില്‍ താമസിക്കാനെത്തിയ അസ്ഫാക് ആലം കുട്ടിയെ കൂട്ടി കടയില്‍ പോയി ജ്യൂസ് വാങ്ങി നല്‍കി ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയതാണ്. പിന്നീട് പ്രതിയുടെ സിസിടിവി ദൃശ്യമടക്കം കിട്ടിയിരുന്നു. ആരാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.