Click to learn more 👇

ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചു, മൃഗസരംക്ഷണ വകുപ്പിലെ ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന് ആക്ഷേപം


 

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ ഒരു മാദ്ധ്യമത്തിനോട് പറഞ്ഞതിന് പിന്നാലെ വെറ്റിനറി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കി.

കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പര്‍ പുതുപ്പള്ളി പള്ളിക്കിഴക്കേതില്‍ പി ഒ സതിയമ്മ(52) യ്ക്കാണ് 11 വര്‍ഷമായുള്ള ജോലി നഷ്ടപ്പെട്ടത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രതികരണം തേടുന്നതിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍ സതിയമ്മയോടും ഉമ്മൻ ചാണ്ടിയെ കുറിച്ച്‌ ചോദിച്ചു. മകൻ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ചെയ്തതും തന്റെ മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ പറഞ്ഞു. ഇതിനുള്ള നന്ദി സൂചകമായി ചാണ്ടി ഉമ്മന് ഇത്തവണ വോട്ട് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ചാനലില്‍ ഇത് സംപ്രേക്ഷണം ചെയ്തത്.

ഇന്നലെ ജോലിക്കെത്തിയപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച്‌ ഇനി ജോലിക്ക് കയറേണ്ടെന്ന് നിര്‍ദേശിക്കുകയായിരുന്നു. ജോലിയില്‍ നിന്ന് ഒഴിവാക്കാൻ മുകളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്ന സൂചനയോടെയാണ് ഡെപ്യൂട്ടി ഡയറക്ടര്‍ വിവരമറിയിച്ചതെന്നും സതിയമ്മ പറഞ്ഞു.

വൈക്കം പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണ് സ്വീപ്പറായി ജോലിക്കുകയറിയത്. നാല് വര്‍ഷത്തിന് ശേഷം കുടുംബശ്രീ വഴി കൈതേപ്പാലത്തേക്ക് സ്വീപ്പറായി എത്തി. 8,000 രൂപയാണ് മാസവേതനം. ഇടത് മുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് ഈ മൃഗാശുപത്രി. സതിയമ്മയുടെ ഭര്‍ത്താവ് രാധാകൃഷ്ണന് തടിപ്പണിയായിരുന്നു ജോലി. ഇപ്പോള്‍ ജോലിക്ക് പോകാൻ കഴിയുന്നില്ല. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സതിയമ്മയുടെ വരുമാനം.

തനിക്ക് പ്രത്യേകിച്ച്‌ രാഷ്ട്രീയമൊന്നും ഇല്ലെന്നും ഉമ്മൻ ചാണ്ടി ചെയ്ത സഹായങ്ങള്‍ മറക്കാൻ കഴിയാത്തതിനാലാണ് പറഞ്ഞതെന്നും സതിയമ്മ പറഞ്ഞു. അതേസമയം, കുടുംബശ്രീയില്‍ നിന്നാണ് സതിയമ്മയെ ജോലിക്കെടുത്തതെന്നും ഇവരുടെ ഊഴം കഴിഞ്ഞതിനാലാണ് പിരിച്ചുവിട്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിജിമോള്‍ പറഞ്ഞു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.