അമേരിക്കയില്‍ നഴ്സിംഗ് അസിസ്റ്റന്‍റ് ജോലി വാഗ്ദാനം ചെയ്ത് 37 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മുൻ സര്‍ക്കാര്‍ ജീവനക്കാരനുള്‍പ്പെട്ട സംഘം ലക്ഷങ്ങള്‍ തട്ടിയതായി പരാതി.
കൊല്ലം ചവറയിലെ പരാതിയില്‍ സെക്രട്ടേറിയറ്റ് മുൻ പ്രിന്‍റിംഗ് ഡയറക്ടറും അഡീഷണല്‍ സെക്രട്ടറിയുമായിരുന്ന ജയിംസ് രാജ് അടക്കം രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. വ്യാജ കോഴ്സ് നടത്തി തട്ടിപ്പ് നടത്തി കബളിപ്പിച്ചെന്നാണ് പരാതി.
അമേരിക്കയിലെ വെര്‍ജീനിയയിലുള്ള യൂണിറ്റാറ്റിസ് സാല്‍വത്തോരിസ് എന്ന സര്‍വകലാശാല നടത്തുന്ന നാലാഴ്ചത്തെ ഓണ്‍ലൈൻ കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് ജോലി ഉറപ്പെന്നായിരുന്നു വാഗ്ദാനം. 2022 ജനുവരിയിലായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. ജയിംസ് രാജിന്‍റെ ക്ഷണപ്രകാരമാണ് ഉദ്യോഗാര്‍ത്ഥികള്‍ ചവറയിലെ വീട്ടിലെത്തിയത്.
തമിഴ്നാട് അണ്ണാനഗര്‍ എജ്യൂഫ്യൂച്ചറിസ്റ്റിക് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എംഡിയെന്ന പരിചയപ്പെടുത്തിയ ജോസഫ് ഡാനിയേലും ഒപ്പമുണ്ടായിരുന്നു. പ്ലസ് ടു പാസായവര്‍ക്ക് കോഴ്സില്‍ പങ്കെടുത്താല്‍ ആറുമാസത്തിനുള്ളില്‍ വിസ നല്‍കാമെന്നായിരുന്നു ഉറപ്പ്. പണം അക്കൗണ്ടിലെത്തിയതോടെ കോഴ്സുമില്ല, വിസയുമില്ല, ജോലിയുമില്ല.
ചവറ പൊലീസ് ജയിംസ് രാജിനും ജോസഫ് ഡാനിയേലിനുമെതിരെ വഞ്ചനാ കേസെടുത്തതോടെ പൈസ തിരികെ നല്‍കാമെന്നായി. ഇ-മെയിലിലൂടെ കിട്ടിയ അറിയിപ്പിലെ നമ്ബറില്‍ വിളിച്ചപ്പോള്‍ ഫോണെടുത്ത അഭിഭാഷകൻ കൈമലര്‍ത്തി. ഇതോടെയാണ് വീണ്ടും കബളിപ്പിക്കപ്പെട്ട വിവരം ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞത്.