Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


 

◾മലപ്പുറം താനൂരില്‍ പോലീസ് അറസ്റ്റു ചെയ്ത താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കും. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. മയക്കുമരുന്നു കേസില്‍ താമിര്‍ ജിഫ്രി അടക്കം അഞ്ചു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പോലീസ് മര്‍ദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ എസ്ഐ അടക്കം എട്ടു പോലീസുകാര്‍ സസ്പെന്‍ഷനിലാണ്.

◾പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്ഥനെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം. ജില്ലാ പഞ്ചായത്തംഗമായ നേതാവിനെ മല്‍സരിപ്പിക്കുന്നതിനു ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ സിപിഎമ്മിന് കോണ്‍ഗ്രസിലെ അസംതൃപ്തരെ തേടി പോകേണ്ട കാര്യമില്ലെന്ന് തെരഞ്ഞെടുപ്പു ചുമതലയുള്ള മന്ത്രി വി.എന്‍ വാസവന്‍. സിപിഎമ്മിനു പുതുപ്പള്ളി മണ്ഡലത്തില്‍ത്തന്നെ മികച്ച നേതാക്കളുണ്ട്. സ്ഥാനാര്‍ത്ഥിയെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


◾മാസപ്പടി പട്ടികയില്‍ പ്രതിപക്ഷത്തേതടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളും. നേതാക്കളുടെ പേരുകള്‍ രണ്ടക്ഷര ചുരുക്കപ്പേരുകളിലാണു രേഖപ്പെടുത്തിയത്. കൊച്ചിന്‍ മിനറല്‍സ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാറിന്റെ വീട്ടില്‍നിന്നു ലഭിച്ച ഡയറിയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും  നല്‍കിയ പണത്തിന്റെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് കണ്ടെടുത്തത്. കെകെ, പിവി, എജി, ഒസി, ഐകെ, ആര്‍സി എന്നീ ഇനീഷ്യലുകള്‍ കുഞ്ഞാലിക്കുട്ടി, പിണറായി വിജയന്‍, ഗോവിന്ദന്‍, ഉമ്മന്‍ ചാണ്ടി,  ഇബ്രാഹിംകുഞ്ഞ്, രമേശ് ചെന്നിത്തല എന്നിവരാണെന്നു റിപ്പോര്‍ട്ടിലുണ്ട്.


◾5200 കോടി രൂപയുടെ പോളിപ്രൊപ്പിലീന്‍ നിര്‍മ്മാണ യൂണിറ്റ് കൊച്ചിയില്‍ ആരംഭിക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ ജി കൃഷ്ണകുമാറുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. കൊച്ചിയില്‍ ബിപിസിഎലിന്റെ റിഫൈനറിയിലാണ് ലോകോത്തര നിലവാരമുള്ള പോളി പ്രൊപ്പിലീന്‍ യൂണിറ്റും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കണമെന്ന നിര്‍ദേശമുള്ളത്.


◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ ലോകായുക്ത ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് ഫുള്‍ബെഞ്ചിന് വിട്ട ഉത്തരവില്‍ ഇടപെടില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.


◾സൂപ്പര്‍ഹിറ്റ് ചിരിസിനിമകളുടെ സൃഷ്ടാവിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി സാംസ്‌കാരിക കേരളം. സംവിധായകന്‍ സിദ്ധിഖിന് സിനിമാ ലോകവും ചലച്ചിത്ര പ്രേമികളും സാംസ്‌കാരിക നായകരും വിടചൊല്ലി. ഔദ്യോഗിക ബഹുമതികള്‍ക്കു ശേഷം മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

◾എഐ ക്യാമറ അഴിമതിയില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പദ്ധതിയില്‍ നിന്നു പിന്മാറാനുണ്ടായ കാരണങ്ങള്‍ അടക്കം വിശദീകരിച്ച്  ഉപകരാര്‍ നേടിയ ലൈറ്റ് മാസ്റ്റര്‍ കമ്പനി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.


◾ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ച സ്പെഷ്യല്‍ അരിയുടെ വിതരണം നാളെ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. വെള്ള, നീല കാര്‍ഡുടമകള്‍ക്ക് 10.90 രൂപ നിരക്കില്‍ അഞ്ചു കിലോ വീതം സ്പെഷ്യല്‍ പുഴുക്കലരി വിതരണം ചെയ്യും.


◾വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേല്‍ക്കുമെന്ന പേരില്‍ കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ മൂന്നര ലക്ഷം രൂപ കര്‍ഷകന് നഷ്ടപരിഹാരം നല്‍കും. കൃഷി, വൈദ്യുതി മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയാണു തീരുമാനമെടുത്തത്. ചിങ്ങം ഒന്നിനു പണം നല്‍കുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നഷ്ടപരിഹാര വിവരം കൃഷിമന്ത്രി പി. പ്രസാദ് തന്നെ വിളിച്ച് അറിയിച്ചതില്‍ സന്തോഷമുണ്ടെന്ന് കര്‍ഷകന്‍ തോമസ് പ്രതികരിച്ചു.


◾സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുടിഞ്ഞുപോയ തറവാടിന്റെ കാരണവരെ പോലെയാണ് കെ എന്‍ ബാലഗോപാല്‍ പ്രവര്‍ത്തിക്കുന്നത്. ലക്കും ലഗാനുമില്ലാതെ കടമെടുത്ത സര്‍ക്കാര്‍ കേരളത്തെ ഒരു പരുവമാക്കി. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയെന്നും അദ്ദേഹം വിമര്‍ശിച്ചു.


◾സംസ്ഥാനത്തിന്റെ ധനസ്ഥിതിക്കു കാരണം കേന്ദ്ര സര്‍ക്കാരാണെന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നിയമസഭയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുടിഞ്ഞവരുടെ കൈയിലല്ല കേരളമെന്നു പറഞ്ഞ കെഎന്‍ ബാലഗോപാല്‍, ജനം ഏല്‍പ്പിച്ച ഇടതുപക്ഷത്തിന്റെ കൈകകളില്‍ കേരളം ഭദ്രമാണെന്നും അവകാശപ്പെട്ടു.


◾കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ ഈ മാസം 19 ന് ആരംഭിക്കും. വിലക്കയറ്റം രൂക്ഷമായിരിക്കേ, 13 ഇനം  നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ സാധാരണക്കാര്‍ക്കു നല്‍കുമെന്നും തിരക്ക് ഒഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചു.

◾പാലക്കാട് ജില്ലയിലെ അഞ്ചു ട്രഷറികളിലായി സൂക്ഷിച്ചിരുന്ന 1650 കിലോഗ്രാം ആനക്കൊമ്പുകള്‍ തിരുവനന്തപുരത്തേക്കു മാറ്റി. പാലക്കാട് വനംവകുപ്പ്  ആസ്ഥാനമായ ആരണ്യത്തില്‍നിന്ന് ആനക്കൊമ്പുകള്‍ വഴുതക്കാട്ടേക്കാണു കൊണ്ടുപോയത്. ചരിഞ്ഞ നാട്ടാനകളുടെ നീളംകൂടിയ കൊമ്പുകള്‍ മുറിച്ച് പെട്ടിയിലാക്കിയാണ് കൊണ്ടുപോയത്.


◾മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ആരോപണം പ്രതിപക്ഷം നിയമസഭയില്‍  ഉന്നയിക്കാത്തത് തങ്ങള്‍ വാങ്ങിയ പണത്തിന്റെ കണക്കു പുറത്തുവരുമെന്നു ഭയന്നിട്ടാണോയെന്നു കേന്ദ്രമന്ത്രി വി മരുളീധരന്‍. മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രിയെക്കൊണ്ടു മറുപടി പറയിക്കാതെ സതീശന്‍ രക്ഷിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.


*കെഎസ്എഫ്ഇ വാര്‍ത്തകള്‍*

കെഎസ്എഫ്ഇ ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022, ലോ കീ ക്യാമ്പയിന്‍ എന്നിവയുടെ മെഗാ നറുക്കെടുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച തിരുവനന്തപുരത്ത്  വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. മെഗാ നറുക്കെടുപ്പില്‍ ഒരു കോടി രൂപയുടെ ഫ്‌ളാറ്റിന് കെഎസ്എഫ്ഇ കരവാളൂര്‍ ശാഖയിലെ കരവാളൂര്‍ ശങ്കര വിലാസം വീട്ടില്‍ റിട്ട. എസ്‌ഐ ജയകുമാര്‍ ടി എസ് അര്‍ഹനായി. കെഎസ്എഫ്ഇ ചെയര്‍മാന്‍ വരദരാജന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ സനില്‍, ഡയറക്ടര്‍ബോര്‍ഡ് അംഗം ഡോ. കെ.ശശികുമാര്‍, സംസ്ഥാന ലോട്ടറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജ്കപൂര്‍ എം എന്നിവര്‍ സന്നിഹിതരായിരുന്നു.


◾മിത്തും സത്യവും പരിഹസിച്ചുകൊണ്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഗണപതിയും കൃഷ്ണനും അയ്യപ്പനുമെല്ലാം മിത്താണെന്ന് പറയുന്നു. എന്നാല്‍, കൊച്ചിന്‍ മിനറല്‍സ് മാസപ്പടി, ലാവ്ലിന്‍, ബിരിയാണി ചെമ്പ്, സ്പ്രിംഗ്ളര്‍, കെ പദ്ധതികള്‍, വിവേക്, ഫാരിസ്, റിയാസ് തുടങ്ങിയവ സത്യമാണ്. സ്വപ്ന കുറിച്ചു.


◾വീണയുടെ മാസപ്പടിയില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട ബിജെപി നേതാവ് കുമ്മനം രാജശേഖരനോടു മിണ്ടരുതെന്നാണ് കേന്ദ്രം പറഞ്ഞതെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഇവര്‍ തമ്മില്‍ അന്തര്‍ധാരയുണ്ടെന്നു അദ്ദേഹം ആരോപിച്ചു.


◾ചെകുത്താന്‍ എന്ന യുട്യൂബര്‍ അജു അലക്സിനെതിരെ നടന്‍ ബാല മാനനഷ്ടക്കേസ് നല്‍കി. താന്‍ വീട് കയറി ആക്രമിച്ചെന്ന് അപകീര്‍ത്തിപരമായ പ്രസ്താവന പ്രചരിപ്പിച്ചതിന് അജുവിന് വക്കീല്‍ നോട്ടീസ് അയച്ചു. തോക്കുമായി വീട്ടില്‍ കയറി അക്രമിച്ചെന്നും വീട്ടുപകരണങ്ങള്‍ നശിപ്പിച്ചെന്നും അജു അലക്സ് ബാലയ്ക്കെതിരെ പരാതിപ്പെട്ടിരുന്നു.

◾കൊച്ചിയില്‍ ഓയോ റൂമില്‍ യുവതിയെ കുത്തിക്കൊന്നു. ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് റോഡിലുള്ള ഓയോ റൂമിലാണ് കൊലപാതകം. ഓയോ റൂമില്‍ താമസിക്കാനെത്തിയ ചങ്ങനാശേരി രേഷ്മ (22) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഓയോ റൂം കെയര്‍ ടേക്കറായ ബാലുശേരി സ്വദേശി നൗഷാദ് പിടിയിലായി.


◾തൊടുപുഴ മുട്ടം റൈഫിള്‍ ക്ലബില്‍നിന്ന് നാലു തോക്കുകള്‍ കാണാനില്ലെന്ന് പരാതി. തോക്കുകളില്‍ വെടിയുണ്ടകള്‍ നിറക്കുന്ന നാലു മാഗസീനുകളും നഷ്ടപ്പെട്ടു. തൊട്ടു മുന്‍പുണ്ടായിരുന്ന ഭരണ സമിതി അനധികൃതമായി ഇവ വിറ്റെന്നാണ് നിലവിലെ ഭരണ സമിതി ആരോപിച്ചത്.


◾കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിനു സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹ്ഫൂത് സുല്‍ത്താന്‍, നൂറുല്‍ ഹാദി എന്നിവരാണ് മരിച്ചത്.


◾കൊലപാതക കേസിലേയും സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഭവനഭേദന കേസുകളിലേയും പ്രതി പിടിയില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി കുപ്പാടി പ്ലാമൂട്ടില്‍ വീട്ടില്‍ സ്പൈഡര്‍ സാബു (52) ആണ് പിടിയിലായത്.


◾പെരുമ്പാവൂരില്‍ ഹെറോയിനുമായി ആസാം സ്വദേശികളായ ദമ്പതികള്‍ അറസ്റ്റിലായി. അംജദുല്‍ ഇസ്ലാം, ഷഹീദാ കാത്തൂന്‍ എന്നിവര്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ നിന്നും വാഹനത്തില്‍നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്.


◾ഭാര്യക്കു നിറമില്ലെന്ന് ആക്ഷേപിച്ച് ശാസ്താംകോട്ട തടാകത്തില്‍ തള്ളിയിട്ട് കൊന്ന കേസില്‍ എട്ടു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റിലായി. തേവലക്കര സ്വദേശി ഷിഹാബിനെയാണ് പിടികൂടിയത്. രണ്ടാം ഭാര്യയായിരുന്ന പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയാണ് ശാസ്താംകോട്ട കല്ലുംമൂട്ട് കടവില്‍ തടാകത്തില്‍ മരിച്ചത്.


◾അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങള്‍ക്ക് മോദിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ജനം ഏറ്റവും ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രിയാണു നരേന്ദ്രമോദി. അവിശ്വാസ പ്രമേയം കള്ളങ്ങള്‍ നിറച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.


◾അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകള്‍ സഭാ രേഖകളില്‍ നിന്നു നീക്കി. കൊലപാതകമെന്ന വാക്കാണ് പ്രധാനമായും നീക്കിയത്. ഭാരത മാതാവിനെ കൊല ചെയ്യുന്നുവെന്ന വാചകത്തിലെ 'കൊല' എന്ന വാക്ക് നീക്കി. ബിജെപി നേതാക്കള്‍ രാജ്യദ്രോഹികളാണെന്ന വാചകത്തിലെ 'രാജ്യദ്രോഹികള്‍' എന്ന വാക്കും ഒഴിവാക്കി.

◾ലോക്സഭയില്‍ രാഹുല്‍ഗാന്ധി ഫ്ളയിംഗ് കിസ് നല്‍കിയത് ഏതെങ്കിലും ഒരു വ്യക്തിക്കല്ല, സഭയിലെ എല്ലാവര്‍ക്കുമാണെന്നു കോണ്‍ഗ്രസ്. സഹോദരങ്ങളായ എല്ലാവരോടും സ്നേഹം പ്രകടിപ്പിച്ചതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട. രാഹുലിന്റെ പ്രസംഗം കഴിഞ്ഞ് സ്മൃതി ഇറാനി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴേക്കും രാഹുല്‍ സഭ വിട്ടിറങ്ങുന്നതിനിടെ ഫ്ളയിംഗ് കിസ് നല്‍കിയതിനെതിരേ ബിജെപിയിലെ വനിതാ എംപിമാര്‍ പരാതി നല്‍കിയിട്ടുണ്ട്.


◾അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചപ്പോള്‍ അദ്ദേഹത്തെ സഭാ ടിവിയില്‍ കാണിക്കാതെ സ്പീക്കറെയാണു കാണിച്ചതെന്ന പരാതിയുമായി പ്രതിപക്ഷം. 37 മിനിറ്റ് പ്രസംഗത്തില്‍ രാഹുലിനെ ടി വിയില്‍ കാണിച്ചത് 14 മിനിറ്റ് മാത്രമാണെന്നും ഇത് എന്തുകൊണ്ടാണെന്നു കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ്. മോദിക്കു രാഹുലിനെ ഇത്രയും ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു.


◾പ്രധാനമന്ത്രി ഒരു 'നിറത്തെയല്ല' ഇന്ത്യയെന്ന രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന കാര്യം മറക്കരുതെന്ന് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ജാതിഭേദമില്ലാതെ എല്ലാ വിഭാഗങ്ങളോടും നീതി പുലര്‍ത്താന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്നും അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.


◾ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പാകിസ്താനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തോല്‍പിച്ച ഇന്ത്യ സെമിയിലേക്ക് മുന്നേറി, പാകിസ്ഥാന്‍ പുറത്തായി. ഇന്ത്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ ടീമുകളാണ് സെമിയിലെത്തിയത്. നാളെ നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യ ജപ്പാനേയും മലേഷ്യ ദക്ഷിണ കൊറിയയേയും നേരിടും.


◾അദാനി പോര്‍ട്സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ 2024 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2114.72 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 82.57 ശതമാനം അധികം. അറ്റാദായത്തില്‍ 70 ശതമാനം വര്‍ദ്ധനയാണ് പ്രതീക്ഷിച്ചിരുന്നത്. വരുമാനം 23.51 ശതമാനം ഉയര്‍ന്ന് 6247.55 കോടി രൂപയായപ്പോള്‍ ഏകീകൃത എബിറ്റ ഫോറകെസ് സ്വാധീനം ഉള്‍പ്പടെ 80 ശതമാനം നേട്ടത്തില്‍ 3765 കോടി രൂപയായി. വരുമാനത്തില്‍ 15-20 ശതമാനം വര്‍ദ്ധന മാത്രമാണ് കണക്കുകൂട്ടിയിരുന്നത്. തുറമുഖ വ്യവസായത്തിലെ എബിറ്റ മാര്‍ജിന്‍ 150 ബേസിസ് പോയിന്റുയര്‍ന്ന് 72 ശതമാനമായിട്ടുണ്ട്. ലോജിസ്റ്റിക്‌സ് ബിസിനസ് എബിറ്റ മാര്‍ജിന്‍ 150 ബേസിസ് പോയിന്റുയര്‍ന്ന് 28 ശതമാനമായപ്പോള്‍ കാര്‍ഗോ അളവ് 12 ശതമാനം കൂടി 101എംഎംടി. 2024 സാമ്പത്തികവര്‍ഷത്തില്‍ 370-390 എംഎംടി കാര്‍ഗോയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.


◾തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം ജെന്റില്‍മാന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ഇപ്പോഴിതാ 'ജെന്റില്‍മാന്‍ 2'വിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഒപ്പം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓസ്‌കര്‍ ജേതാവ് എം എം. കീരവാണിയാണ് അപ്ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. ' ആഹാ കല്യാണം' എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ എ. ഗോകുല്‍ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. കെ ടി കുഞ്ഞുമോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെന്റില്‍മാന്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 19 ന് ചെന്നൈയില്‍ ആരംഭിക്കും. തമിഴ് - തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ യുവ താരം ചേതന്‍ ചീനു ആണ് ചിത്രത്തിലെ നായകന്‍ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളികളുടെ പ്രിയ താരം നയന്‍താര ചക്രവര്‍ത്തി ആകും ചിത്രത്തിലെ നായിക എന്നും വിവരം ഉണ്ടായിരുന്നു. 1993ല്‍ റിലീസ് ചെയ്ത ചിത്രമാണ് ജെന്റില്‍മാന്‍. അര്‍ജുനെ നായകനാക്കി ഷങ്കര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ആദ്യഭാഗത്തേക്കാള്‍ പലമടങ്ങ് ബ്രഹ്‌മാണ്ഡമായിരിക്കും രണ്ടാംഭാഗമെന്നും തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നും കുഞ്ഞുമോന്‍ നേരത്തെ അറിയിച്ചിരുന്നു.

◾രജനികാന്തിന്റെ 'ജയിലര്‍' ചിത്രത്തിന്റെ റിലീസിനിടെ ധ്യാന്‍ ശ്രീനിവാന്റെ 'ജയിലര്‍' റിലീസ് മാറ്റി. ജയിലര്‍ എന്ന പേരില്‍ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. തങ്ങള്‍ക്ക് തിയേറ്ററുകള്‍ കിട്ടുന്നില്ല എന്ന് പറഞ്ഞ് മലയാള ചിത്രത്തിന്റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍ രംഗത്തെത്തിയിരുന്നു. ജയിലര്‍ സിനിമ കേരളത്തില്‍ മാത്രം 300 ഓളം തിയേറ്ററുകളില്‍ ഇറങ്ങുന്നുണ്ട്. ഈ ഘട്ടത്തില്‍ ധ്യാനിന്റെ പടം റിലീസ് മാറ്റിവയ്ക്കുകയാണ് എന്നാണ് സക്രീര്‍ മഠത്തില്‍ ഫെയ്‌സ്ബുക്ക് ലൈവിലെത്തി പറഞ്ഞത്. ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 18ലേക്ക് ആണ് മാറ്റിവച്ചിരിക്കുന്നത്. തിയേറ്റര്‍ ലഭിക്കാത്തതോടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ റിലീസ് നീട്ടിയത് എന്നാണ് വിവരം. അതേസമയം, നെല്‍സന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജയിലര്‍ നാളെ റിലീസ് ആവുകയാണ്. 'അണ്ണാത്തെ' എന്ന ചിത്രത്തിന് ശേഷം 2 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു രജനി ചിത്രം തിയേറ്ററുകളിലെത്തുന്നത്.


◾പുതിയ എസ്പി 160 കമ്മ്യൂട്ടര്‍ ബൈക്കിന്റെ വിലകള്‍ പ്രഖ്യാപിച്ച് ഹോണ്ട ടൂ വീലേഴ്‌സ് ഇന്ത്യ. യഥാക്രമം 1,17,500 രൂപയും 1,21,900 രൂപയും വിലയുള്ള സിംഗിള്‍ ഡിസ്‌ക്, ഡ്യുവല്‍ ഡിസ്‌ക് വേരിയന്റുകള്‍ മോഡല്‍ ലൈനപ്പില്‍ ഉള്‍പ്പെടുന്നു. എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. ബൈക്കിന് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും ഏഴ് വര്‍ഷത്തെ ഓപ്ഷണല്‍ എക്സ്റ്റെന്‍ഡഡ് വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള മൂന്നാമത്തെ 160 സിസി ഓഫറാണിത്. കമ്പനിയുടെ ഉല്‍പ്പന്ന നിരയില്‍ യുണികോണിനും എക്സ്ബ്ലേഡിനും ഇടയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഹോണ്ട യൂണികോണിന് കരുത്ത് പകരുന്ന അതേ 162.71 സിസി സിംഗിള്‍ സിലിണ്ടര്‍ മോട്ടോറാണ് എസ്പി160 ന് കരുത്ത് പകരുന്നത് . ഇത് 7,500 ആര്‍പിഎമ്മില്‍ 13.2 ബിഎച്ച്പിയും 5,500 ആര്‍പിഎമ്മില്‍ 14.58 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി മോട്ടോര്‍ ജോടിയാക്കിയിരിക്കുന്നു.


◾നാടോടി സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും ചൈതന്യം തുളുമ്പുന്ന ഗീതങ്ങളായ നാടന്‍പാട്ടുകളുടെ ചരിത്രം വിവിധതരം നാടന്‍ പാട്ടുകള്‍ എന്നിവയെക്കുറിച്ച് വളരെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. 'നാടന്‍ പാട്ടുകള്‍ മലയാളത്തില്‍'. ഡോ എം വി വിഷ്ണുനമ്പൂതിരി. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 250 രൂപ.


◾മുലപ്പാലില്‍ അടങ്ങിയിട്ടുള്ള ഒരു ഘടകം കുട്ടികളുടെ ചലനശേഷിയെ ബാധിക്കുന്ന സെറിബ്രല്‍ പാള്‍സി പോലുള്ള നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുമെന്ന് പഠനം. തലച്ചോറിലെ വെളുത്ത ദ്രവ്യത്തിന്റെ കുറവ് നാഡീസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും നവജാതശിശുക്കളില്‍ ഇതിന്റെ പരണിതഫലം തടയാന്‍ നിലവില്‍ മരുന്നുകളൊന്നും ലഭ്യമല്ല. എന്നാല്‍, എലികളില്‍ നടത്തിയ പുതിയ പഠനത്തില്‍ മുലപ്പാലിലെ ഒരു ഫാറ്റി മോളിക്ക്യൂള്‍ തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിച്ച് പുതിയ വെളുത്ത ദ്രവ്യം നിര്‍മ്മിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. മുലപ്പാലിലുള്ള ലിപിഡ് മോളിക്യൂള്‍ തലച്ചോറില്‍ പ്രവേശിച്ച് കോശങ്ങളുമായി ബന്ധിക്കും. ഇത് ഒലിഗോഡെന്‌ഡ്രോസൈറ്റ്‌സ് എന്ന ഒരുതരം കോശമായി മാറും. ഇത് നാഡീവ്യൂഹത്തില്‍ വെളുത്ത ദ്രവ്യത്തിന്റെ ഉത്പാദനം അനുവദിക്കുന്ന ഒരു കേന്ദ്രം പോലെയാണ് പ്രവര്‍ത്തിക്കുക. മാത്രമല്ല, മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ ചലനശേഷിയെ ബാധിക്കുന്ന സെറിബ്രല്‍ പാള്‍സി പോലുള്ള നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഇത് അകറ്റും. കുട്ടികളുടെ മസ്തിഷ്‌ക വികാസത്തില്‍ മുലപ്പാല്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാണ്. പക്ഷെ, മുലപ്പാലില്‍ പല തരത്തിലുള്ള കൊഴുപ്പുകളുണ്ട്. എന്നാല്‍ ഇതില്‍ ഒരു ലിപിഡ് മോളിക്യൂള്‍ ആണ് വെളുത്ത ദ്രവ്യത്തിന്റെ ഉത്പാദനത്തെ സഹായിക്കുന്നത്. ഈ ലിപിഡ് മോളിക്യൂള്‍ ഏതാണെന്ന് കണ്ടെത്താനുള്ള തെറാപ്പികളാണ് ഇനി തുടങ്ങേണ്ടതെന്ന് പഠനം നടത്തിയ ഡ്യൂക്ക് സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.