Click to learn more 👇

നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചു, നിരവധി തവണ ഗര്‍ഭിണിയാക്കി: ഷിയാസിനെതിരെ യുവതി നല്‍കിയ പരാതി പുറത്ത്


 

കാസര്‍ഗോഡ്: സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ യുവതി നല്‍കിയ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പീഡനത്തെ തുടര്‍ന്ന് നിരവധി തവണ ഗര്‍ഭിണിയായെങ്കിലും നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി എന്നും പീഡനത്തിനിടെ ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച്‌ ക്രൂരമായി മര്‍ദിച്ച്‌ എന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയില്‍ കാസര്‍ഗോഡ് ചന്തേര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷിയാസ് കരീമിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

തന്റെ കൈയ്യില്‍ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും വിവാഹവാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. 2021 മുതല്‍ 2023 മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച്‌ പലതവണ ലൈംഗികമായി പീഡിപ്പിച്ചു.

എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ 32കാരി പ്രതിയെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലാകുകയായിരുന്നു. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതെന്നും പരാതിയില്‍ പറയുന്നു.

2023 മാര്‍ച്ച്‌ 21ന് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചു. ഇതിനിടെ രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി പറയുന്നു. യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

പരാതിക്കാരിയെ ശനിയാഴ്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇതില്‍ പീഡനം നടന്നിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.