Click to learn more 👇

കുഞ്ഞിനെയും എടുത്ത് അമ്മ കിണറ്റിൽ ചാടി; ‍4 വയസുകാരന് ദാരുണാന്ത്യം


 

ആറ്റിങ്ങല്‍: തിരുവനന്തപുരം ആറ്റിങ്ങലില്‍ നാലു വയസ്സുകാരനായ മകനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.

ആറ്റിങ്ങല്‍ മാമം സ്വദേശി രമ്യയാണ് നാല് വയസുകാരനായ മകൻ അഭിദേവുമായി കിണറ്റില്‍ ചാടിയത്. ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

രാവിലെ ഒൻപത് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. എട്ട് വയസുള്ള മൂത്ത കുട്ടിയേയും ഇളയ മകൻ അഭിദേവിനെയും പിടിച്ച്‌ രമ്യ ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു. കുതറി മാറി രക്ഷപ്പെട്ടതിനാല്‍ മൂത്ത കുട്ടി കിണറ്റില്‍ വീണില്ല. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ സംഭവം ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. അഗ്നിശമന സേനയെത്തിയാണ് ഇരുവരേയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

മാമം സ്വദേശി രാജേഷിന്‍റെ ഭാര്യയാണ് രമ്യ. ഇരുവരും ആറ്റിങ്ങലില്‍ ഒരു വസ്ത്ര വ്യാപാര ശാലയിലെ ജീവനക്കാരായിരുന്നു. ഇന്ന് രമ്യ ജോലിക്ക് പോയിരുന്നില്ല. രാജേഷ് ജോലിക്കു പോയതിന് പിന്നാലെയാണ് രമ്യ കിണറ്റില്‍ ചാടിയത്. രാവിലെ ജോലിക്കു പോകാനായി രമ്യയെ വിളിച്ചപ്പോള്‍ താൻ വരുന്നില്ലെന്ന് പറയുകയും തുടര്‍ന്ന് കിണറ്റില്‍ ചാടുകയുമായിരുന്നുവെന്നാണ് രാജേഷ് പറയുന്നത്. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാജേഷിനെ വിശദമായി ചോദ്യം ചെയ്തെന്നും കുടുംബ പ്രശ്നങ്ങള്‍ ആയിരിക്കാം ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണമെന്നുമാണ് പൊലീസ് പറയുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.