Click to learn more 👇

പിന്നാമ്പുറ കഥകള്‍ പറയിപ്പിക്കരുത്: ഗണേഷ് കുമാര്‍ 6 മാസം തടവില്‍ പാര്‍പ്പിച്ചു, സോളാര്‍ കേസിലെ പരാതിക്കാരി


 

കൊച്ചി: മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സോളാര്‍ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി. ഗണേഷ് കുമാര്‍ ആറ് മാസം തന്നെ തടവില്‍ പാര്‍പ്പിച്ചതായി പരാതിക്കാരി ആരോപിച്ചു.

പിന്നാമ്ബുറ കഥകള്‍ പുറത്ത് പറഞ്ഞാല്‍ അവര്‍ തന്നെയാണ് മോശമാകുകയെന്നും പരാതിക്കാരി പ്രുയുന്നു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു പരാതിക്കാരിയുടെ തുറന്നു പറച്ചില്‍. ഗണേഷ് കുമാറിന്റെ പിതാവ് ബാലകൃഷ്ണപിള്ള ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ മൊഴിമാറ്റാൻ സമ്മര്‍ദ്ദം ചെലുത്തി എന്നും പരാതിക്കാരി ആരോപിച്ചു.

‘പ്രതികരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കെട്ടുകഥയാണോയെന്നതിന് കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തരം പറയയേണ്ടത്. സോളാര്‍ കേസില്‍ രാഷ്ട്രീയം കലര്‍ത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. 2013-ല്‍ ജയിലില്‍ പോകുമ്ബോള്‍ ഞാന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നില്ല. ആ സമയത്തും രാഷ്ട്രീയകാര്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഞാനല്ല പത്രത്തില്‍ കൊടുത്തത്. ജയിലില്‍ കിടക്കുമ്ബോള്‍ വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ലല്ലോ. 

2013-ലാണ് സോളാര്‍ കേസ് വരുന്നത്. ജൂലൈ 20-ന് ഞാന്‍ ഹറാസ്‌മെന്‍സിനെ പറ്റി പരാതി നല്‍കി. അന്നൊക്കെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ സ്വാധീനം എവിടെയാണ്? അന്ന് ജയിലില്‍ എത്തി എന്റെ വായ് മൂടികെട്ടി, എന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയും എന്റെ കുഞ്ഞുങ്ങളെവെച്ച്‌ ബ്ലാക്ക് മെയില്‍ ചെയ്തും എന്റെ മൊഴി മാറ്റിച്ചത് യുഡിഎഫ് തന്നെയല്ലേ? മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ എന്റെ അമ്മയുടെ അടുത്ത് നേരിട്ട് സംസാരിച്ചതുകൊണ്ടല്ലേ ജയിലിനുള്ളില്‍ വെച്ച്‌ മൊഴി തിരുത്തേണ്ടി വന്നത്. 2015-ല്‍ എന്റെ വീഡിയോകള്‍ നാട് മുഴുവന്‍ കോണ്‍ഗ്രസ് പ്രചരിപ്പിച്ചു.

ഞാൻ ഒരിക്കലും ആരുടേയും സമ്മര്‍ദ്ദം മൂലമല്ല പരാതികള്‍ ഉന്നയിച്ചത്. പലപ്പോഴും എന്റെ കുടുംബത്തിന് മേലുണ്ടായ സമ്മര്‍ദ്ദം മൂലമാണ് ആ പരാതികള്‍ ഒതുക്കി വെച്ചത്. ആ സമ്മര്‍ദ്ദം എനിക്കുണ്ടാക്കിയത് യുഡിഎഫുകാരാണ്. ബെന്നി ബെഹനാൻ, തമ്ബാനൂര്‍ രവി മുതലായവരുടെ ശബ്ദ രേഖകള്‍ 2016-ല്‍ പുറത്തുവന്നതാണ്.

പഴയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉമ്മൻ ചാണ്ടി എന്ന നമ്മുടെ മുൻമുഖ്യമന്ത്രിയെ വേട്ടയാടിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണ് എന്ന് മനസിലാകും. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത് പുറത്തുകൊണ്ടുവരുകയും, അതിലൂടെ ആഭ്യന്തരം ഉള്‍പ്പടെയുള്ള സ്ഥാനമാനങ്ങള്‍ കിട്ടി കഴിഞ്ഞപ്പോള്‍ അവര്‍ അത് ഒതുക്കാൻ ശ്രമിക്കുകയും ചെയ്തു. അതിന് വേണ്ടി ജയിലില്‍ ഉണ്ടായിരുന്ന എനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും കുടുംബത്തെ ഉപയോഗിച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്യുകയുമുണ്ടായി. അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്ന ബാലകൃഷ്ണപിള്ള ഉള്‍പ്പടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തി.

ഞാൻ ഒരിക്കലും അവസരവാദിയല്ല. ഗണേഷ് കുമാറിനെ പോലെ അവസരത്തിന് അനുസരിച്ച്‌ മാറി കളിക്കാനറിയില്ല. ഞാൻ ഒരു അഭിനേതാവല്ല. അങ്ങനെ അഭിനയിക്കുന്നവര്‍ക്ക് ഇതെല്ലാം ചെയ്യാൻ സാധിക്കുമായിരിക്കും. ഞാൻ അഭിനയിക്കാൻ താല്‍പര്യപ്പെടുന്നില്ല. 2014 ഫെബ്രുവരി 21-ന് ശേഷം എന്നെ ജയിലില്‍ നിന്ന് നേരിട്ട് അദ്ദേഹത്തിന്റെ കൊട്ടാരക്കരയിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ ആറ് മാസത്തോളം എന്നെ തടവില്‍ വെക്കുകയും ചെയ്തത് എന്തിനെന്ന് ഗണേഷ് കുമാര്‍ പറയട്ടെ’, പരാതിക്കാരി ആരോപിച്ചു.


അതേസമയം, ഉമ്മൻ ചാണ്ടിയെ കുടുക്കാൻ നടത്തിയ ഗൂഡാലോചനയില്‍ ഗണേഷ് കുമാറിനെ കൂടാതെ ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവരും ഉള്‍പ്പെട്ടതായാണ് സി.ബി.ഐ കണ്ടെത്തല്‍. ക്ലിഫ് ഹൗസില്‍വച്ച്‌ പീഡിപ്പിച്ചെന്ന പരാതിയില്‍ തെളിവില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ സി.ബി.ഐ വിശദീകരിക്കുന്നത്. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ക്ലിഫ്ഹൗസില്‍ വച്ച്‌ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സി.ബി.ഐ പറയുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.