എയര്‍സ്ട്രിപ്പെന്ന വയനാട്ടുകാരുടെ സ്വപ്നത്തിന് തിരിച്ചടി. പദ്ധതിക്കായി പരിഗണിച്ച കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അനുയോജ്യമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
കണ്ണൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന മാനന്താവാടി ഭാഗത്തേക്ക് പദ്ധതി മാറ്റാൻ നീക്കം നടക്കുന്നുവെന്നും ആരോപണമുണ്ട്.
കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്നുള്ള പ്രദേശമായിരുന്നു എയര്‍സ്ട്രിപ്പിന് വേണ്ടി പരിഗണിച്ചത്. ജൂലൈ 26 ന് ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധനയും നടത്തിയിരുന്നു. വയനാടിൻ്റെ നീണ്ടകാലത്തെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുമെന്ന് പ്രതീക്ഷിച്ച സമയത്താണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അനുയോജ്യമല്ലെന്ന കണ്ടെത്തല്‍. കുന്നും കാടും ഉള്ള സ്ഥലമായതിനാല്‍, വിമാനങ്ങള്‍ക്ക് താഴ്ന്ന് പറക്കാൻ കഴിയില്ലെന്നാണ് വിശദീകരണം.
1600 മുതല്‍ 1800 മീറ്റര്‍ വരെ നീളമുള്ള റണ്‍വേയാണ് ചെറുവിമാനങ്ങള്‍ക്ക് പറന്നിറങ്ങാൻ ആവശ്യം. അതിനുള്ള സൌകര്യം കല്‍പ്പറ്റയില്‍ ഉണ്ടെന്നാണ് വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് പറയുന്നത്. വിനോദ സഞ്ചാരം, കാര്‍ഷിക മേഖലയ്ക്ക് തുണയാകുന്ന പദ്ധതി കൃത്യമായ പഠനമില്ലാതെ നശിപ്പിക്കരുതെന്ന് വയനാട്ടുകാരും ആവശ്യപ്പെടുന്നു. പ്രളയവും മഴക്കെടുതിയും ഉണ്ടായാല്‍ ചുരംപാതകളില്‍ യാത്രാ തടസ്സം ഉണ്ടാകും. വയനാട് ഒറ്റപ്പെടും. അപ്പോള്‍ തുണയാകാൻ കൂടിയാണ് എയര്‍സ്ട്രിപ്പ്. അടിയന്തര ഘട്ടങ്ങളില്‍ ചികിത്സതേടാൻ രോഗികള്‍ക്കും എയര്‍ സ്ട്രിപ്പ് അനുഗ്രഹമാകും.