Click to learn more 👇

നടുറോഡില്‍ തമ്മില്‍ തര്‍ക്കം; 'ഹെല്‍മെറ്റില്ലെന്ന് പറഞ്ഞ് യുവാവിന് പിഴ, സീറ്റ് ബെല്‍റ്റെവിടെയെന്ന് പൊലീസിനോട് മറുചോദ്യം; വീഡിയോ കാണാം


 


കണ്ണൂര്‍: കണ്ണൂരില്‍ പിഴ ചുമത്തിയതിനെ ചൊല്ലി പൊലീസും യുവാവും തമ്മില്‍ നടുറോഡില്‍ തര്‍ക്കം. ഹെല്‍മറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലല്ലോ എന്ന് യുവാവ് പറഞ്ഞു.

എന്നാല്‍ പിഴയിട്ടതില്‍ പ്രകോപിതനായി യുവാവ് തട്ടിക്കയറിയെന്നാണ് പൊലീസ് വാദം. ചൊക്ലി സ്വദേശി സനൂപിനെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ ചൊക്ലി മുക്കില്‍പീടികയിലാണ് സംഭവം നടന്നത്. ചൊക്ലി എസ്‌ഐയും സംഘവുമാണ് പൊലീസ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ചൊക്ലി സ്വദേശി സനൂപുമായാണ് തര്‍ക്കമുണ്ടായത്. സംഭവത്തെ കുറിച്ച്‌ സനൂപ് പറയുന്നതിങ്ങനെ-

"മുക്കില്‍പ്പീടികയില്‍ നിന്ന് ചായ കുടിക്കുകയിരുന്നു ഞാനും സുഹൃത്ത് പ്രയാഗും. ആ സമയത്തു പൊലീസുകാര്‍ വരികയും ഹെല്‍മെറ്റില്ലാത്തതിനാല്‍ ഫൈൻ അടക്കണം എന്ന് സുഹൃത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. നിര്‍ത്തിയിട്ട വാഹനത്തിന് ഫൈൻ അടിക്കേണ്ടതുണ്ടോയെന്ന എന്റെ ചോദ്യത്തില്‍ പ്രകോപിതനായ എസ്‌ഐ 500 രൂപ ഫൈൻ ഇട്ടു. എസ്‌ഐയെ ചോദ്യംചെയ്തതു കൊണ്ടാണ് ഈ ഫൈൻ ഇട്ടത് എന്നാണ് അയാള്‍ അപ്പോള്‍ പറഞ്ഞത്. അതിനു ശേഷം പൊലീസ് വാഹനം അവിടെ നിന്ന് പോവുകയും അല്‍പ സമയത്തിന് ശേഷം ചായപ്പീടികയ്ക്ക് സമീപം വീണ്ടും തിരിച്ചെത്തുകയും ചെയ്തു.

ആ അവസരത്തില്‍ പൊലീസുകാര്‍ സീറ്റ്‌ ബെല്‍റ്റ്‌ ഇടാത്തത് നിയമപരമായി തെറ്റല്ലേ എന്ന് ഞാൻ ചോദിച്ചു. പൊതുജനങ്ങള്‍ മാത്രം നിയമം പാലിച്ചാല്‍ മതിയോ എന്ന എന്റെ ചോദ്യത്തില്‍ അയാള്‍ പ്രകോപിതനായി. എനിക്കെതിരെ പൊലീസ് വാഹനം തടഞ്ഞു എന്നും കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തി എന്നും ആരോപിച്ചു കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് ഒരു നിയമവും അധികാരികള്‍ക്ക് മറ്റൊരു നിയമവും ആവുന്നതിലെ യുക്തിയില്ലായ്മയെ ചോദ്യംചെയ്തതിനാണ് ഇതൊക്കെ ഉണ്ടായത്. പൊലീസിന്റെ അവകാശങ്ങളെ ദുര്‍വിനിയോഗം ചെയ്യുകയാണ് ഭീഷണിയിലൂടെ അയാള്‍. തുടര്‍ന്ന് പൊലീസും ഞാനും തമ്മിലും അവിടെ കൂടി നിന്ന മറ്റു നാട്ടുകാരുമായും വാക്കുതര്‍ക്കം ഉണ്ടായി .ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്"- സനൂപ് ഫേസ് ബുക്കില്‍ കുറിച്ചു.

എന്നാല്‍ ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചുവരുന്നത് കണ്ടെന്നും അതാണ് പിഴയിട്ടതെന്നുമാണ് പൊലീസ് വാദം. സനൂപിനെതിരെ പൊലീസ് കേസെടുത്തു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ഗതാഗത തടസ്സമുണ്ടാക്കിയെന്നുമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആറ് വര്‍ഷം മുമ്ബ് പൊലീസുകാരനെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.