Click to learn more 👇

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്; കെ.എസ്.യു മാര്‍ച്ചിനിടെ വനിതാ പ്രവര്‍ത്തകര്‍ക്കടക്കം പോലീസ് മര്‍ദനം


 


തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ എസ് യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ബിന്ദുവിന്റെ രാജിയാവശ്യവുമായി കെ എസ് യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് തലസ്ഥാനത്ത് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ബാരിക്കേട് മറിച്ചിടാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ, പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി വീശി. ഇതോടെ, പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളിയായി. ലാത്തി ചാര്‍ജില്‍ വനിതാ പ്രവ‍‍ര്‍‍ത്തക‍ര്‍ അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മൂന്ന് കെ എസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന സെക്രട്ടറി ഫര്‍ഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ്‌ ഗോപു നെയ്യാര്‍, പ്രതുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മന്ത്രിയുടെ വീടിന് മുന്നിലും പിന്നാലെ പാളയത്തും കെഎസ് യു പ്രതിഷേധമുണ്ടായി. പാളയം റോഡ് കെഎസ് യു ഉപരോധിച്ചു. ചിത്തരഞ്ചൻ എംഎല്‍എയുടെ വാഹനം തടഞ്ഞു. കേരളീയം ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. കന്റോമെന്റ് പൊലീസ് വാഹനത്തിന്റെ താക്കോല്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കെഎസ് യു നെടുമങ്ങാട് ബ്ലോക്ക് ഭാരവാഹി അഭിജിത്തിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയപ്പോഴാണ് വാഹനം തടഞ്ഞ് താക്കോല്‍ ഊരി വാങ്ങിയത്. പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ കെഎസ് യു സംസ്ഥാന വ്യാപകമായി വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.