യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കേസെടുത്തതിന് പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പികെ ജയരാജിനെ സ്ഥലംമാറ്റി.
സർവീസില്‍ നിന്ന് വിരമിക്കാൻ വെറും അഞ്ച് മാസം മാത്രം ശേഷിക്കെയാണ് ജയരാജിനെ മലപ്പുറത്തേക്ക് സ്ഥലംമാറ്റിയത്.
കൊല്ലം സ്വദേശിയായ ജയരാജ് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്ത് മൂന്നുമാസം തികയും മുമ്ബാണ് നടപടി. ഇതിനിടയില്‍, ലഹരിക്കേസില്‍ നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ബിനാമി കള്ളുഷാപ്പുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകൻ കനിവിനെതിരെ കഞ്ചാവ് കൈവശംവച്ചതിന് കേസെടുത്തത്. കനിവ് ഉള്‍പ്പെട്ട സംഘത്തെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. കേസില്‍ ഒമ്ബതാം പ്രതിയാണ് എംഎല്‍എയുടെ മകൻ.
തന്റെ മകൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്‌ബുക്ക് ലൈവിലൂടെ യു പ്രതിഭ രംഗത്തെത്തിയിരുന്നു. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ മാദ്ധ്യമങ്ങള്‍ക്കെതിരെയും എംഎല്‍എ വിമർശം ഉയർത്തിയിരുന്നു