ഫിൻജാല്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കാസർകോട് ജില്ലയില്‍ അതിതീവ്ര മഴ തുടരുന്നു. ജില്ലിയിലെമ്ബാടും ഇന്ന് വ്യാപക മഴയാണ് ലഭിച്ചത്.
കനത്തമഴയില്‍ നാഷണല്‍ ഹൈവേയിലെ അവസ്ഥ പുഴ പോലെയായിരുന്നു. കനത്ത വെള്ളപ്പൊക്കം പോലെയുള്ള പശ്ചാത്തലത്തിലാണ് ഷിറിയ ഹൈവേയിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്.
അതിനിടെ കാലാവസ്ഥ വകുപ്പില്‍ നിന്ന് പുറത്തുവരുന്ന വാർത്ത ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കാസറഗോഡ് ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നുമാണ്.
ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരുകയാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.