തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള കപ്പല്‍ സർവീസ് ഫെബ്രുവരി 12-ന് പുനരാരംഭിക്കുമെന്ന് നടത്തിപ്പുകാരായ ശുഭം ഗ്രൂപ്പ് അറിയിച്ചു.
നിരക്കു കുറച്ചും വിനോദസഞ്ചാര പാക്കേജുകള്‍ കൂട്ടിയിണക്കിയുമാണ് സർവീസ് വീണ്ടും തുടങ്ങുന്നത്.
ബുധനാഴ്ച രാവിലെ 7.30 ന് നാഗപട്ടണത്തുനിന്ന് പുറപ്പെടുന്ന കപ്പല്‍ നാലുമണിക്കൂറുകൊണ്ട് കാങ്കേശൻ തുറയിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 1.30-ന് യാത്ര പുറപ്പെടും. ആഴ്ചയില്‍ ആറു ദിവസം സർവീസ് ഉണ്ടാകുമെന്ന് ശുഭം ഗ്രൂപ്പ് ചെയർമാൻ സുന്ദരരാജ് പൊന്നുസാമി അറിയിച്ചു. ശ്രീലങ്കയില്‍ പോയി തിരിച്ചുവരാനുള്ള മടക്ക ടിക്കറ്റിന്റെ നിരക്ക് 8,500 രൂപയായി കുറച്ചിട്ടുണ്ട്. നേരത്തേ ഇത് 9,700 രൂപയായിയിരുന്നു. എന്നാല്‍, സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ ഭാരം 10 കിലോഗ്രാം ആയി കുറയും. പ്രത്യേകം ഫീസു നല്‍കിയാല്‍ 70 കിലോ വരെ കൊണ്ടുപോകാം.
കാലവർഷം കാരണം നവംബർ അഞ്ചിന് നിർത്തിവെച്ച കപ്പലിന്റെ സർവീസ് പുനരാരംഭിക്കുന്നത് പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ww.sailsubham.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വർഷം ഒക്ടോബർ 14-നാണ് ശ്രീലങ്കയിലേക്കുള്ള കപ്പല്‍ സർവീസ് ഉദ്ഘാടനം ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം സർവീസ് നിർത്തിവെച്ചു.