രണ്ട് സഹോദരിമാരുടെ കഥയാണിത്. അതിലൊരാള്‍ ഐ.പി.എസുകാരിയാണ്. മറ്റേയാള്‍ ഐ.എ.എസും. സിവില്‍ സർവീസിന് തയാറെടുക്കുന്ന ചിലർക്കെങ്കിലും ഇവരുടെ ജീവിത കഥ പ്രചോദനമായേക്കും.
കടുത്ത ദാരിദ്ര്യത്തെ കൂട്ടുപിടിച്ചാണ് സുഷ്മിത രാമനാഥനും ഐശ്വര്യ രാമനാഥനും ജീവിതത്തില്‍ മുന്നേറിയത്.
തമിഴ്നാട്ടിലെ കർഷക കുടുംബത്തിലാണ് ഇരുവരും ജനിച്ചത്. കുട്ടിക്കാലത്ത്. പഠിക്കാനുള്ള പുസ്തകങ്ങള്‍ വാങ്ങാൻ പോലും പണമുണ്ടായിരുന്നില്ല. എന്നാല്‍ മിടുക്കികളായ ഇരുവരുടെയും പഠനത്തിന് അതൊന്നും തടസ്സമായില്ല.
തമിഴ്നാട്ടിലെ ഗൂഡല്ലൂർ ജില്ലയാണിവരുടെ ജൻമദേശം. മൂന്നുനേരത്തെ ഭക്ഷണത്തിനായി ഇവരുടെ കുടുംബം നന്നേ ബുദ്ധിമുട്ടി. 2004ല്‍ ആഞ്ഞടിച്ച സൂനാമിത്തിരമാലയില്‍ ഇവരുടെ ആകെയുണ്ടായിരുന്ന വീടും തകർന്നു. എന്നാല്‍ സഹോദരിമാരുടെ ലക്ഷ്യവും സ്വപ്നങ്ങളും ഭേദിക്കാൻ അതൊന്നും തടസ്സമായതേയില്ല.
സഹോദരിമാരില്‍ ഇളയ ആളായ ഐശ്വര്യയാണ് ആദ്യം യു.പി.എസ്.സിയുടെ സിവില്‍ സർവീസ് പരീക്ഷ വിജയിച്ചത്. 2018ല്‍ 628 ാം റാങ്ക് നേടിയാണ് വിജയം. അന്ന് റെയില്‍വേ അക്കൗണ്ട്സ് സർവീസില്‍ ജോലി ലഭിച്ചു. അതുകൊണ്ട് ഐശ്വര്യ തൃപ്‍തയായില്ല. റാങ്ക് മെച്ചപ്പെടുത്തി കൂടുതല്‍ ഉയർന്ന പോസ്റ്റിനായി ശ്രമം തുടർന്നു. 2019ല്‍ യു.പി.എസ്.സി സിവില്‍ സർവീസ് പരീക്ഷ എഴുതിയപ്പോള്‍ 44ാം റാങ്ക് ലഭിച്ചു. അങ്ങനെ 22ാം വയസില്‍ ഐ.എ.എസുകാരിയായി നാടിന്റെയും കുടുംബത്തിന്റെയും അഭിമാനമായി. ഇപ്പോള്‍ തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ അഡീഷനല്‍ കലക്ടറായി സേവനം ചെയ്യുന്നു.
സഹോദരിയുടെ പാത പിന്തുടർന്നാണ് സുഷ്മിതയും സിവില്‍ സർവീസ് പരീക്ഷയെഴുതാൻ തീരുമാനിച്ചത്. വിജയിച്ച പോലെ ഒട്ടും എളുപ്പമായിരുന്നില്ല അത്. ആദ്യ അഞ്ച് തവണയും തോറ്റു. എന്നിട്ടും പിൻമാറാതെ വീണ്ടും പരീക്ഷയെഴുതി. 2022ലായിരുന്നു അത്. അക്കുറി 528ാം റാങ്ക് ലഭിച്ചു. ഇപ്പോള്‍ കാക്കിനട ജില്ലയില്‍ എ.എസ്.പിയായി സേവനമനുഷ്ടിക്കുകയാണ് സുഷ്മിത