കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി മറവ് ചെയ്ത യുവതി അറസ്റ്റില്‍. മെർച്ചന്റ് നേവി ഓഫീസറായ സൗരഭ് രജ്പുത്താണ് (29) ഭാര്യയുടെയും കാമുകന്റെയും നടുക്കുന്ന ക്രൂരതയ്‌ക്ക് ഇരയായത്.
യുവാവിനെ കൊലപ്പെടുത്തിയ ശേഷം 15 കഷ്ണങ്ങളായി വെട്ടിനുറുക്കി സിമന്റില്‍ കലർത്തി ഡ്രമ്മിലായിരുന്നു സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
മാർച്ച് നാലിന് നടന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് യുവതിയുടെ അമ്മ നടത്തിയ വെളിപ്പെടുത്തലിലൂടെയായിരുന്നു. ലണ്ടനില്‍ നിന്നെത്തിയ ഭർത്താവിനെ മുസ്കാൻ എന്ന യുവതി തന്റെ കാമുകനായ സാഹിലുമായി ചേർന്ന് നിഷ്കരുണം കൊല്ലുകയാണുണ്ടായത്. കുറ്റകൃത്യം നടത്തി ദിവസങ്ങള്‍ക്ക് ശേഷം നടന്നതെല്ലാം മുസ്കാൻ അമ്മയോട് തുറന്നുപറഞ്ഞു. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു അവർ.
പൊലീസ് നടത്തിയ പരിശോധനയില്‍ വീടിന് പുറത്തുനിന്ന് ഡ്രം കണ്ടെത്തുകയും മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കുകയും ചെയ്തതോടെ മുസ്കാന്റെയും കാമുകന്റെയും അറസ്റ്റ് രേഖപ്പെടുത്തി. യുപിയിലെ മീററ്റിലാണ് സംഭവം നടന്നത്.
ലണ്ടനില്‍ ജോലി ചെയ്യുകയായിരുന്ന സൗരഭ് അടുത്തിടെയാണ് നാട്ടിലേക്ക് എത്തിയത്. 2016-ലായിരുന്നു മുസ്കാനുമായുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു. ഇരുവർക്കും അഞ്ച് വയസുള്ള മകളുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി മീററ്റിലുള്ള വാടകവീട്ടിലാണ് താമസം. ലണ്ടനില്‍ ജോലി ചെയ്യുകയായിരുന്ന സൗരഭ് ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ നാട്ടിലെത്തിയതിന് ശേഷം മീററ്റിലെ ഇന്ദിരാനഗറില്‍ കഴിയുകയായിരുന്നു. മാർച്ച് നാലിനായിരുന്നു ഇയാളെ അവസാനമായി ആളുകള്‍ കണ്ടത്. അന്നേദിവസം തന്നെ അയാള്‍ കൊല്ലപ്പെട്ടെന്നാണ് പൊലീസിന്റെ നിഗമനം.
ചോദ്യം ചെയ്യലില്‍ മുസ്കാനും കാമുകൻ സാഹിലും കുറ്റം സമ്മതിച്ചു. സൗരഭിനെ കുത്തിക്കൊന്നെന്നാണ് മൊഴി. കൊലപാതകത്തിന് ശേഷം ഭാര്യയും കാമുകനും ടൂറുപോവുകയും ചെയ്തിരുന്നു. ഭർത്താവിനൊപ്പമാണ് വിനോദയാത്ര പോകുന്നതെന്ന് അയല്‍ക്കാരെ ധരിപ്പിച്ചായിരുന്നു മുസ്കാന്റെ യാത്ര. ഇതിനിടെ സംശയമൊഴിവാക്കാൻ ഭർത്താവിന്റെ ഫോണില്‍ നിന്ന് ഭർതൃവീട്ടുകാർക്ക് മെസേജ് അയക്കുകയും ചെയ്തിരുന്നു.
സൗരഭിന്റെ മൃതദേഹം സൂക്ഷിച്ച ഡ്രം തുറക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സിമന്റ് വച്ച് അടച്ചതിനാല്‍ സാധിച്ചില്ല. തുടർന്ന് ഡ്രമ്മടക്കം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയില്‍ വച്ച് ഡ്രം പൊളിച്ചാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്