സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വാർത്തകള്‍ നിറഞ്ഞ് നില്‍ക്കുമ്ബോള്‍ സാധാരണ വിദേശ യാത്രികർക്കും ചില ആശങ്കകള്‍ ഉണ്ടാകാറുണ്ട്. വിദേശത്ത് നിന്നും മറ്റുമുള്ള യാത്രകളില്‍ നിയമപരമായി കൊണ്ടുപോകാവുന്ന സ്വർണത്തിന്റെയും പണത്തിന്റെയും കണക്കുകള്‍ സംബന്ധിച്ച് പലരും അജ്ഞരാണ്.
വിമാനമിറങ്ങി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ഓരോ യാത്രക്കാരനും ഇമിഗ്രേഷൻ നടപടികള്‍ക്കും ലഗേജ് ഡെലിവറിക്കും ശേഷം കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാകണം. യാത്രക്കാർ രണ്ട് ചാനലുകള്‍ കസ്റ്റംസ് ക്ലിയറൻസിനായി തിരഞ്ഞെടുക്കാം. ഒരുതരത്തിലുള്ള നികുതികളും ഡ്യൂട്ടികളും നല്‍കേണ്ടാത്തതും നിരോധിത സാധനങ്ങള്‍ കൈവശംവെക്കാത്തതും ആയ യാത്രക്കാർക്ക് ഗ്രീൻ ചാനല്‍ വഴി പ്രവേശിക്കാം. ഡ്യൂട്ടി നല്‍കേണ്ടതും നിരോധിത സാധനങ്ങള്‍ കൈവശം വെച്ചിരിക്കുന്നതുമായ യാത്രക്കാർക്ക് റെഡ് ചാനല്‍ ഓപ്ഷനാണുള്ളത്.
ഡ്യൂട്ടി ചുമത്താവുന്നതും നിരോധിത സാധനങ്ങളുള്ളവരും അല്ലെങ്കില്‍ ഡ്യൂട്ടിഫ്രീ ആനുകൂല്യത്തിന്റെ പരിധി പിന്നിടുന്നവരും ഒരു കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചാണ് റെഡ് ചാനല്‍ തിരഞ്ഞെടുക്കേണ്ടത്. മൊബൈല്‍ ആപ്പ് വഴിയും ഇതിന് സൗകര്യമുണ്ട്. ഇത്തരത്തിലുള്ള ആളുകള്‍ ഗ്രീൻ ചാനല്‍ വഴി പ്രവേശിച്ചാല്‍ പിഴകള്‍, കണ്ടുകെട്ടല്‍, കേസ്, തുടങ്ങിയ നടപടികള്‍ നേരിടേണ്ടിവരും.
വിദേശ കറൻസി നോട്ടുകളുടെ മൂല്യം 5,000 യുഎസ് ഡോളറില്‍ കൂടുതലാണെങ്കില്‍ അത് വെളിപ്പെടുത്തേണ്ടിവരും. കറൻസി ഉള്‍പ്പെടെ മൊത്തം വിദേശനാണ്യം 10,000 യുഎസ് ഡോളറില്‍ കൂടുതലാണെങ്കിലും വെളിപ്പെടുത്തണം.
ആഭരണം എത്ര കൊണ്ടുവരാം
ഒരു വർഷത്തിലേറെ വിദേശത്ത് താമസിച്ച് തിരിച്ചെത്തുന്ന ഒരു ഇന്ത്യൻ പുരുഷ യാത്രികന് തന്റെ ബാഗേജില്‍ 20 ഗ്രാം വരെ ആഭരണങ്ങള്‍ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാൻ അനുവാദമുണ്ട്. എന്നാല്‍ ഇതിന്റെ പരമാധിമൂല്യം 50000 രൂപയില്‍ കവിയരുത്. സ്ത്രീ യാത്രകരാണെങ്കില്‍ ഒരു ലക്ഷം രൂപ മൂല്യ പരിധിയില്‍ വരുന്ന 40 ഗ്രാം ആഭരണങ്ങള്‍ കൊണ്ടുവരാം.
എത്ര പണം കൈവശം വെക്കാം
ഇന്ത്യയ്ക്ക് പുറത്തുള്ള ഏതൊരു വ്യക്തിക്കും പരിധിയില്ലാതെ വിദേശനാണ്യം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയും. എന്നാല്‍ ചില സന്ദർഭങ്ങളില്‍ വിദേശനാണ്യത്തിന്റെയും കറൻസിയുടെയും കണക്കുകള്‍ വെളിപ്പെടുത്തേണ്ടി വരും. എന്നാല്‍ വിദേശികള്‍ക്ക് ഇന്ത്യൻ കറൻസി ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. എന്നാല്‍ വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിവരുന്ന ഇന്ത്യക്കാർക്ക് സാധാരണയായി 25,000 രൂപ വരെ ഇന്ത്യൻ കറൻസി കൊണ്ടുവരാം.