യുഎസ് എയർപോർട്ടില്‍ തനിക്കുണ്ടായ ദുരനുഭവം എക്സ് പോസ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ സംരംഭകയായ ശ്രുതി ചതുർവേദി
ഇന്ത്യ ആക്ഷൻ പ്രോജക്‌ട്, ചായിപാനി എന്നിവയുടെ സ്ഥാപകയാണ് ശ്രുതി. പുരുഷ ഉദ്യോഗസ്ഥനാണ് തന്റെ ദേഹപരിശോധന നടത്തിയതെന്നും, എട്ട് മണിക്കൂർ തന്നെ എയർപോർട്ടില്‍ തടഞ്ഞുവച്ചു എന്നുമാണ് ശ്രുതി തന്റെ പോസ്റ്റില്‍ ആരോപിക്കുന്നത്.
പുരുഷ ഉദ്യോഗസ്ഥനാണ് തന്റെ ദേഹപരിശോധന നടത്തിയത്. അത് ക്യാമറയില്‍ പകർത്തുകയും ചെയ്തു. തണുപ്പിനെ പ്രതിരോധിക്കാൻ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റാനും അവർ തന്നോട് ആവശ്യപ്പെട്ടു. തണുത്ത മുറിയായിരുന്നു അത്. തന്നെ ടോയ്‍ലെറ്റ് ഉപയോഗിക്കാൻ പോകാൻ പോലും അവർ അനുവദിച്ചില്ല. പൊലീസും എഫ്ബിഐയും തന്നെ ചോദ്യം ചെയ്തു. ആ സമയം ഒരു ഫോണ്‍ കോളിന് പോലും തന്നെ അവർ അനുവദിച്ചിരുന്നില്ല എന്നും ശ്രുതി ആരോപിക്കുന്നു.
ശ്രുതിയുടെ ബാഗില്‍ കണ്ട ഒരു പവർബാങ്ക് സംശയാസ്പദമാണ് എന്ന് കാണിച്ചാണത്രെ എയർപോർട്ടില്‍ ഈ പരിശോധനകള്‍ എല്ലാം നടത്തിയതും ഇവരെ തടഞ്ഞുവച്ചതും. സങ്കല്പിക്കാൻ പോലും ആവാത്തതത്രയും മോശപ്പെട്ട 7 മണിക്കൂർ എന്നാണ് എയർപോർട്ടില്‍ ചെലവഴിക്കേണ്ടി വന്ന സമയത്തെ കുറിച്ച് ശ്രുതി തന്റെ പോസ്റ്റില്‍ പറയുന്നത്.
സംഭവം നടന്നത് അലാസ്കയിലെ അങ്കറേജ് എയർപോർട്ടിലാണ്. ഇത് കാരണം അവർക്ക് പോകേണ്ടിയിരുന്ന വിമാനത്തിന് പോകാൻ സാധിച്ചില്ല എന്നും പോസ്റ്റില്‍ ശ്രുതി പറയുന്നു. വിദേശകാര്യമന്ത്രാലയത്തേയും ടാഗ് ചെയ്താണ് ശ്രുതിയുടെ പോസ്റ്റ്.