അസമിലെ മോറിഗാവ് ജില്ലയിലെ ലാഹോരിഘട്ട് സ്വദേശി സിറാജുല്‍ ഇസ്ലാമിനെയൊണ് കേരള ക്രൈംബ്രാഞ്ചിന്റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. തട്ടിപ്പില്‍ പങ്കാളിയായ ഇയാളുടെ ഇളയ സഹോദരൻ ഷെറിഫുല്‍ ഇസ്ലാം ഒളിവിലാണ്. നാട്ടില്‍ കോഴിഫാമും ആഡംബര സൗകര്യങ്ങളുള്ള വീടും വാഹനങ്ങളുമായി ആഡംബര ജീവിതമാണ് പ്രതികള്‍ നയിച്ചിരുന്നത്. പ്രതിയെ കേരളത്തിലെത്തിച്ച് എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചിയില്‍ ആധാറും പാൻകാർഡും എടുത്തുകൊടുക്കുന്ന ഏജൻസി നടത്തുകയായിരുന്നു സിറാജുല്‍. ഇങ്ങനെ ലഭിക്കുന്ന പാൻകാർഡുകളില്‍ മികച്ച സിബില്‍ സ്കോർ ഉള്ളവ കണ്ടെത്തി അതില്‍ സ്വന്തം ചിത്രം ചേർത്ത് ഡിജിറ്രല്‍ കെ.വൈ.സി പൂർത്തിയാക്കും. ആധാറിലും സന്തം ചിത്രം പതിക്കും. ഈ രേഖകള്‍ ഉപയോഗിച്ച് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വിർച്വല്‍ ആയി നേടുകയായിരുന്നു ഇയാള്‍ ചെയ്തത്. കാർഡ് ലഭിച്ചാലുടൻ അതിലെ പണം ഡിജിറ്റല്‍ വാലറ്റിലേക്കും അവിടെ നിന്ന് സ്വന്തം അക്കൗണ്ടിലേക്കും മാറ്റും. ഇത്തരത്തില്‍ അഞ്ഞൂറിലേറെ പേരുടെ പാൻകാർഡുകളാണ് പ്രതി തട്ടിപ്പിന് ഉപയോഗിച്ചത്.
തട്ടിപ്പിനിരയായ ഒരാള്‍ ബാങ്കിനെ സമീപിച്ചതോടെയാണ് വിവരം പുറത്തുവന്നത്. വിർച്വല്‍ ക്രെഡിറ്റ് കാർഡ് ഇടപാടുകളില്‍ സംശയം തോന്നിയ ബാങ്ക് അധികൃതർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 27 കോടിരൂപയില്‍ നാലു കോടിയോളം ഡിജിറ്റല്‍ വാലറ്റ് ആപ്പില്‍ നിന്ന് സിറാജുലിന്റെ അക്കൗണ്ട് വഴിയാണ് പോയതെന്ന് അന്വേ,ഷണ സംഘം കണ്ടെത്തി. അസം പൊലീസിന്റെ സഹായത്തോടെ നടത്തിയ തുടരന്വേഷണത്തിലാണ് സിറാജുലിനെ അറസ്റ്റ് ചെയ്തത്.

