കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയായ നന്ദനയാണ് (19) മരിച്ചത്.
മാങ്കുളം സ്വദേശിയാണ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം.
അവധിയായതിനാല്‍ മറ്റ് കുട്ടികള്‍ വീട്ടിലേക്ക് പോയിരുന്നു. പ്രഭാത ഭക്ഷണം കഴിക്കാൻ അടുത്ത മുറിയിലെ സുഹൃത്ത് വാതില്‍ തട്ടിനോക്കിയെങ്കിലും തുറന്നില്ല. ശേഷം ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
പിന്നീട് പൊലീസ് സ്ഥലത്തെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. കോളേജ് ക്യാംപസിന് അകത്ത് തന്നെയാണ് ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവും രംഗത്തെത്തിയിട്ടുണ്ട്. മകള്‍ വെള്ളിയാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഫീസ് അടയ്ക്കുന്നതിന് വേണ്ടി 31,000 രൂപ വേണമെന്ന് പറഞ്ഞു. അത് അയച്ചു കൊടുത്തു. ഫീസ് കൊടുക്കാൻ ചിലപ്പോള്‍ താമസിക്കാറുണ്ട്. ഇളയ മകളും പഠിക്കുകയാണ്. മരണ കാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു.

