Click to learn more 👇

ഇടുക്കിയിലെ ഹോട്ടൽ പൂട്ടിച്ചു; ഷവര്‍മ കഴിച്ചതിന് പിന്നാലെ വയറിളക്കവും പനിയും ഛര്‍ദ്ദിയും; ഭക്ഷ്യവിഷബാധയേറ്റത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക്


ഇടുക്കി: ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഷവർമ കഴിച്ചതോടെ നെടുങ്കണ്ടത്തെ ഗൃഹനാഥനും വയോധികയും ഏഴുവയസ്സുള്ള കുട്ടിയും ശാരീരിക അസ്വാസ്ഥ്യത്തിലായി.

വയറിളക്കവും പനിയും ഛർദ്ദിയും അനുഭവപ്പെട്ട ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ മാസം ഒന്നാം തീയതി നെടുങ്കണ്ടത്തെ കാമൽ റെസ്റ്റോ എന്ന ഹോട്ടലിൽ നിന്നാണ് ഷവർമ വാങ്ങിയതെന്ന് വീട്ടുകാർ പറയുന്നു.

വീട്ടുകാരുടെ പരാതിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി.  ഹോട്ടൽ പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ചിടാൻ നോട്ടീസ് നൽകിയിട്ടുണ്ട്.  

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിനിയായ 19കാരി ഇന്ന് രാവിലെയാണ് മരിച്ചത്. ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെയാണ് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചിരുന്നു.  അൽഫാം കഴിച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് നഴ്‌സ് മരിച്ചത്. ഇതിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം വ്യാപക പരിശോധന നടത്തി വരികയായിരുന്നു.