Click to learn more 👇

മുന്‍ സുഹൃത്തിന്റെ സൈബര്‍ ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയ യുവതി ജീവനൊടുക്കിയ നിലയില്‍


 കോട്ടയം: കോതനല്ലൂരില്‍ സൈബര്‍ അധിക്ഷേപത്തില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. 

കോതനല്ലൂര്‍ സ്വദേശിനി ആതിര (26)യുടെ മരണത്തില്‍ യുവതിയുടെ മുന്‍ സുഹൃത്തായ അരുണ്‍ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.

മണിപ്പൂരില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച യുവതി.

ഇന്ന് രാവിലെ ആറരയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന അരുണ്‍ വിദ്യാധരന്‍ എന്നയാള്‍ ഈ കുട്ടിക്കെതിരെ ഫേസ്ബുക്കിലൂടെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഈ സുഹൃത്തുമായുള്ള സൗഹൃദം പെണ്‍കുട്ടി ഏറെ നാള്‍ മുമ്ബ് ഉപേക്ഷിച്ചതാണ്.

പെണ്‍കുട്ടിക്ക് വിവാഹ ആലോചനകള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങളും മറ്റും അരുണ്‍ വിദ്യാധരന്‍ എന്ന യുവാവ് അയാളുടെ ഫേസ്ബുക്ക് വാളില്‍ നിരന്തരമായി പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ ഈ പെണ്‍കുട്ടി ഇന്നലെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ വൈക്കം എഎസ് പി തന്നെ നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പൊലീസ് നേരിട്ട് ഈ കുട്ടിയെ വിളിച്ച്‌ സംസാരിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അരുണ്‍ വിദ്യാധരനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം

അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നുണ്ട്. സൈബര്‍ അക്രമണത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.