Click to learn more 👇

12മണിയോടെ പുതുവര്‍ഷാഘോഷങ്ങള്‍ അവസാനിപ്പിക്കണം ; ആഘോഷം തുടര്‍ന്നാല്‍ പൊലീസ് ഇടപെടും; ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും


 

തിരുവനന്തപുരം: പുതുവത്സരാഘോഷം അതിരുവിട്ടുപോയാൽ കർശന നടപടി സ്വീകരിക്കുമെന്ന് എഡിജിപി എംആർ അജിത് കുമാർ.

ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.  

സാമൂഹിക വിരുദ്ധരുടെയും മയക്കുമരുന്ന് കടത്തുകാരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ആഘോഷകേന്ദ്രങ്ങളിലെത്തിയാല്‍ എത്തിയാൽ പിടികൂടുമെന്നും എ.ഡി.ജെ.പി.

ഡിജെ പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കും. നിയമം ലംഘിച്ചാൽ ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  

പുതുവത്സരാഘോഷങ്ങൾ പന്ത്രണ്ടുമണിക്ക് അവസാനിക്കണം. പൊതുസ്ഥലങ്ങളിൽ ആഘോഷം തുടർന്നാൽ പൊലീസ് ഇടപെടും. ആഘോഷം പൊതുസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും എല്ലാ ഹോട്ടലുകളിലും ഹോം സ്റ്റേകളിലും നിയമപരമായ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.  

ആഘോഷത്തിന്റെ ഭാഗമായി അനാവശ്യ വസ്തുക്കൾ ഉപയോഗിച്ചാൽ അത് ഉപയോഗിക്കുന്നവർക്കും ഹോട്ടൽ ഉടമയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിജെ പാർട്ടി നടത്തുന്ന സ്ഥലങ്ങളെല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.  ഇവിടങ്ങളിൽ പോലീസ് സാന്നിധ്യമുണ്ടാകും. പോലീസ് മഫ്തിയിലും യൂണിഫോമിലുമുണ്ടാകും.  ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ നൽകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

എല്ലായിടത്തും ആഘോഷങ്ങൾ ഉണ്ടാകണം. എന്നാൽ അതിക്രമവും നിയമലംഘനവും പാടില്ലെന്നാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പറഞ്ഞു.