Click to learn more 👇

ആശ വന്നതിനു ശേഷം വീട്ടിൽ ഐശ്വര്യമില്ല; അമ്മയുടെ മൃതദേഹം മക്കളെ കാണിക്കും; മരിച്ച ആശയുടെ ഭർത്താവ് കസ്റ്റഡിയിൽ


തൃശൂർ: പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കും. മുരളി പെരുനെല്ലി എംഎൽഎ വിഷയത്തിൽ ഇടപെട്ടു.  ജില്ലാ കളക്ടറുമായും പോലീസുമായും സംസാരിച്ചു.  ഇതേത്തുടർന്ന് ആശയുടെ ഭർത്താവ് സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന രണ്ട് മക്കളെയും ഉടൻ തന്നെ പാവറട്ടിയിലെത്തിച്ച് അമ്മയുടെ അന്ത്യകർമ്മങ്ങളിൽ ഭാഗമാക്കും.

ഭർത്താവിന്റെ വീട്ടുകാരുടെ വിരുദ്ധ നിലപാടിനെ തുടർന്ന് മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആശയുടെ മൃതദേഹം സംസ്‌കരിക്കാനായില്ല. വ്യാഴാഴ്ച നാട്ടികയിലെ ഭർത്താവിന്റെ വീട്ടിൽ വച്ചാണ് ആശ കുന്നിക്കുരു കഴിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വിവരമറിഞ്ഞ് പ്രവാസിയായ സന്തോഷ് വീട്ടിലെത്തി. വെള്ളിയാഴ്ചയാണ് ആശ ആശുപത്രിയിൽ മരിച്ചത്. ആശയുടെ കുടുംബവും സന്തോഷും ഈ സമയം ആശുപത്രിയിലായിരുന്നു.

മരണശേഷം സന്തോഷ് മൃതദേഹം കാണാൻ നിൽക്കാതെ ആശുപത്രിയിൽ നിന്ന് മടങ്ങി. നാട്ടികയിൽ മൃതദേഹം ദഹിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും സന്തോഷും കുടുംബവും തയ്യാറായില്ല.  പിന്നീട് ഇന്ന് രാവിലെ പാവറട്ടിയിലെ വീട്ടുവളപ്പിൽ സംസ്കാരം നിശ്ചയിച്ചു.  എന്നാൽ സന്തോഷും കുടുംബവും മക്കളെ തടഞ്ഞുവെച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും മക്കളെ വിട്ടുനൽകാൻ കുടുംബം തയ്യാറായില്ല.

12 വർഷം മുമ്പാണ് ആശയും സന്തോഷും വിവാഹിതരായത്.  ഇവരുടെ ആൺമക്കൾക്ക് പത്തും നാലും വയസ്സുണ്ട്.  വീട്ടിൽ ആശ വന്നതിനു ശേഷം ഐശ്വര്യമില്ലെന്ന് പറഞ്ഞ് സന്തോഷിന്റെ അമ്മയും സഹോദരനും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് ആശയുടെ കുടുംബം ആരോപിച്ചു. അതിനാലാണ് ആത്മഹത്യ ചെയ്തതെന്നും ഇവർ പറയുന്നു.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.