Click to learn more 👇

72-കാരിയെ കെട്ടിയിട്ട് വീട് കൊള്ളയടിച്ചു; വായില്‍ തുണിതിരുകി, നഗ്നയാക്കി ദൃശ്യം പകര്‍ത്തി ഭീഷണിയും


ചെന്നൈ: 72-കാരിയെ കെട്ടിയിട്ട് വീട് കൊള്ളയടിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചെന്നൈ അരുംപാക്കം സ്വദേശി പി.മണികണ്ഠന്‍(38) പല്ലാവരം സ്വദേശി എം.മണികണ്ഠന്‍(38) നന്മംഗലം സ്വദേശി പി.രമേശ്(31) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കേസില്‍ ഇനി മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

കൊള്ളസംഘത്തില്‍ ഉള്‍പ്പെട്ട ആറുപേരും വയോധികയുടെ മകന്റെ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നവരാണെന്നും വേതനം കൃത്യമായി നല്‍കാത്തതിനാലാണ് ഇവര്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്നുമാണ് പോലീസിന്റെ വിശദീകരണം.

തിങ്കളാഴ്ച വൈകിട്ടാണ് ആറംഗസംഘം 72-കാരിയുടെ വീട്ടിലെത്തിയത്. സംഭവസമയം വയോധിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാടകയ്ക്ക് വീട് നോക്കാന്‍ വന്നവരാണെന്നും കുടിക്കാന്‍ കുറച്ച്‌ വെള്ളം തരാമോ എന്നും ഇവര്‍ ചോദിച്ചു. ഇതോടെ വയോധിക വാതില്‍ തുറക്കുകയും ഉടന്‍തന്നെ ആറംഗസംഘം വീടിനകത്തേക്ക് ഇരച്ചുകയറുകയുമായിരുന്നു.

വീട്ടില്‍ കയറിയ കൊള്ളസംഘം 72-കാരിയുടെ കൈകള്‍ കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും ചെയ്തു. തുടര്‍ന്ന് സംഘത്തിലെ മറ്റുചിലര്‍ വീട്ടിലാകെ തിരച്ചില്‍ നടത്തി. അഞ്ചുപവന്‍ സ്വര്‍ണവും പണവും ഇവര്‍ കൈക്കലാക്കി. ഇതിനിടെ, സംഘത്തിലെ ഒരാള്‍ കത്തി കൊണ്ട് 72-കാരിയുടെ കൈയില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു.

വീട്ടില്‍നിന്ന് സ്വര്‍ണവും പണവുമെല്ലാം കൈക്കലാക്കിയശേഷമാണ് ആറംഗസംഘം 72-കാരിയെ വിവസ്ത്രയാക്കിയത്. വയോധികയുടെ വസ്ത്രങ്ങളെല്ലാം വലിച്ചുകീറിയ പ്രതികള്‍, നഗ്നയാക്കി ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. പോലീസില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങളെല്ലാം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ വീട്ടില്‍നിന്ന് കടന്നുകളഞ്ഞത്.

തിങ്കളാഴ്ച രാത്രി മകനും മരുമകളും വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവര്‍ ഉടന്‍തന്നെ 72-കാരിയെ ആശുപത്രിയില്‍ എത്തിക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് മുപ്പതിനായിരം രൂപയും മൂന്ന് മൊബൈല്‍ഫോണുകളും ഇരുചക്രവാഹനവും പോലീസ് പിടിച്ചെടുത്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.