Click to learn more 👇

ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയെ കേരളത്തിലെത്തിച്ചത് മതിയായ സുരക്ഷയില്ലാതെയെന്ന് ആക്ഷേപം


 

കോഴിക്കോട്: ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയെ കേരളത്തിലെത്തിച്ചത് മതിയായ സുരക്ഷയില്ലാതെയെന്ന് ആക്ഷേപം ഉയരുന്നു.

മൂന്ന് പൊലീസുകാ‌ര്‍ മാത്രമാണ് ഷാരൂഖ് സെയ്‌ഫിയുടെ ഒപ്പമുണ്ടായിരുന്നത്. കോഴിക്കോട് എത്തുന്നതിനിടെ വാഹനത്തിന് തകരാറ് സംഭവിച്ചതിനെത്തുടര്‍ന്ന് രണ്ട് വാഹനങ്ങള്‍ മാറിക്കയറിയാണ് പ്രതിയെ രാവിലെ ആറ് മണിയോടെ കോഴിക്കോട് എത്തിച്ചത്.

ഷാരൂഖ് സെയ്ഫിയെ മാലൂര്‍ക്കൂന്ന് പൊലീസ് ക്യാമ്ബിലേയ്ക്കാണ് കൊണ്ടുവന്നത്. ഇവിടെവച്ച്‌ വിശദമായി ചോദ്യം ചെയ്തതിനുശേഷം റിപ്പോര്‍ട്ട് തയ്യാറാക്കും. ചോദ്യം ചെയ്യലിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി എ ഡി ജി പിയുടെ അദ്ധ്യക്ഷതയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു.

മഹാരാഷ്‌ട്ര എ ടി എസിനും ആര്‍ പി എഫിനും ഷാരൂഖ് നല്‍കിയ മൊഴി അനുസരിച്ച്‌ ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള ജനറല്‍ കമ്ബാര്‍ട്ട്‌മെന്റില്‍ ടിക്കറ്റ് എടുക്കാതെയാണ് ഇവിടെ എത്തിയത്. അതിനുശേഷം കേരളത്തിലെ ഒരു സ്റ്റേഷനില്‍ ഇറങ്ങുകയും അടുത്തുള്ള പെട്രോള്‍ പമ്ബില്‍ നിന്ന് മൂന്ന് കുപ്പി പെട്രോള്‍ വാങ്ങുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ എത്തി അവിടെക്കണ്ട ഒരു ട്രെയിനില്‍ കയറി പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഒരാളുടെ ഉപദേശപ്രകാരമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. യാത്രയില്‍ ഒരാള്‍ ഒപ്പമുണ്ടായിരുന്നു. ഇയാള്‍ മുംബയിലിറങ്ങി. അക്രമത്തിനുശേഷം രണ്ട് രണ്ട് കമ്ബാര്‍ട്ട്‌മെന്റ് പുറകിലേയ്ക്ക് മാറി ഇരിക്കുകയും അതേ ട്രെയിനില്‍ തന്നെ കണ്ണൂരിലെത്തുകയും ചെയ്തു. അവിടെനിന്ന് മറ്റൊരു ട്രെയിനില്‍ രത്‌നഗിരിയില്‍ എത്തി. ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റുവെന്നും പ്രതി മൊഴി നല്‍കി.

നാട്ടുകാര്‍ ചേര്‍ന്നാണ് അവിടെയുള്ള പ്രാഥമിക ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെനിന്ന് മറ്റൊരു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ച്‌ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ഒരു ടാങ്കറിന്റെ പുറകില്‍ തൂങ്ങിപ്പിടിച്ച്‌ രക്ഷപ്പെട്ടു. ഇതിനുശേഷമാണ് ആര്‍ ടി എസിന്റെ പിടിയിലാവുന്നതെന്നും ഷാരൂഖ് മൊഴി നല്‍കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.