ഗള്‍ഫ് നാടുകളിലെത്തുന്ന മലയാളി ചെറുപ്പക്കാരും അറിഞ്ഞോ അറിയാതെയോ ലഹരിയുടെ വലകളില്‍ പെട്ടു പോകുന്നുണ്ട്.
അതിഗുരുതരമായ പ്രത്യാഘാതമാണ് കാത്തിരിക്കുന്നതെന്നറിയാതെയാണ് പലരും ഇതില്‍പ്പെടുന്നത്. അതും ചെറുപ്പക്കാർ.
കൂട്ടുകാരൻ പലഹാരമെന്നു പറഞ്ഞു തന്നയച്ചത്, നാട്ടില്‍ നിന്ന് വരുമ്ബോള്‍ മറ്റൊരാളെ സഹായിക്കാൻ വേണ്ടി വാങ്ങിവെച്ചത്, അറിയാതെ പെട്ടുപോയത് എന്നിങ്ങനെ പല രീതിയിലാണ് ആളുകള്‍ ഇവിടെ ലഹരിമരുന്ന് കേസുകളില്‍ കുടുങ്ങുന്നത്. പറഞ്ഞത് തെളിയിക്കാനായില്ലെങ്കില്‍ വെറും വാക്കുകളോ ഒഴിവ് കഴിവുകളോ ഗള്‍ഫ് നാടുകളിലെ നിയമസംവിധാനങ്ങള്‍ക്ക് മുന്നില്‍ വിലപ്പോവില്ല. അത്രയും ശക്തവും പഴുതടച്ചതുമാണ് നടപടികള്‍. അതേസമയം അപൂർവ്വം കേസുകള്‍ മറ്റുള്ളവരുടെ ചതിയില്‍ പെടുന്നവരുമുണ്ട്.
നിയമസഹായം നല്‍കുന്നവർക്ക് മുന്നിലും പൊതുപ്രവർത്തകർക്ക് മുന്നിലും ചെറുപ്പക്കാർ ചെന്നുപെടുന്ന മയക്കുമരുന്ന് കേസുകള്‍ കൂടുന്നുവെന്നാണ് അനുഭവം. അപ്രതീക്ഷിതമായി പരിശോധനകളില്‍ പിടിക്കപ്പെടുന്നവരുമുണ്ട്. ഉപയോഗത്തിന് മാത്രമായി പിടിക്കപ്പെടുന്നവർക്ക് വില്‍പ്പനക്കാരുടെയത്ര കടുത്ത ശിക്ഷ ലഭിക്കില്ലെങ്കിലും ഭാവി തുലാസിലാകാൻ ഇതുമതി.
നാടുകടത്തുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍. മയക്കുമരുന്നിനെതിരെ അതിശക്തമായ നടപടികളാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളും നടത്തുന്നത്. അത് മയക്കുമരുന്നിന്റെ വിപത്ത് തിരിച്ചറിഞ്ഞാണ്. ഓർക്കുക, തിരുത്താൻ അവസരമുണ്ട്. പക്ഷെ പിടിക്കപ്പെട്ടാല്‍ നിയമത്തിന്‍റെ വഴി കടുപ്പമുള്ളതാകും.
മയക്കുമരുന്ന് കേസുകളില്‍ സാമൂഹിക പ്രവർത്തകർക്കായാലും ഇടപെടാൻ പരിമിതകളുണ്ട്. അതിന് പ്രധാന കാരണം അന്വേഷണത്തിന്റെയും നടപടികളുടെയും ഗൗരവമാണ്. അതുകൊണ്ട് മറ്റുള്ളവരാല്‍ ചതിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. നാട്ടില്‍ നിന്ന് ചില മരുന്നുകള്‍ കൊണ്ടു വരുന്നതില്‍ പോലും അതീവജാഗ്രതയും മുൻകൂട്ടി അനുമതിയും വേണം. അതിലുപരി ലഹരിയുടെ പിടിയില്‍ പെടാതിരിക്കുക. പ്രവാസ ലോകത്ത് മലയാളിയുടെ സല്‍പ്പേര് കാലങ്ങളായി മുൻപേ കടന്നുപോയവർ അത്യധ്വാനം ചെയ്തുണ്ടാക്കിയതാണ്. ആ സല്‍പ്പേര് ഭാവിയില്‍ വരുന്നവർക്ക് വേണ്ടി കൂടി കരുതി വെക്കേണ്ടതും കൈമാറേണ്ടതുമുണ്ട്.